മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു - എ.കെ. ശശീന്ദ്രൻ

എ.കെ.ശശീന്ദ്രൻ | ഫോട്ടോ: പി.പി.ബിനോജ് ‌\ മാതൃഭൂമി
എ.കെ.ശശീന്ദ്രൻ | ഫോട്ടോ: പി.പി.ബിനോജ് ‌\ മാതൃഭൂമി

തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കുവെച്ച വൈദ്യുതി കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. മരണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറ‍ഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത്. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. മന്ത്രി വ്യക്തമാക്കി.

വാർത്തകളിൽ പ്രദേശവാസികൾ രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണുണ്ടായത്. മരണത്തിനിടയായ സംഭവത്തിൽ ഗൂഢാലോചനയില്ല. തുടർന്നു നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോ​ഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്ന വാദവും അദ്ദേഹം തള്ളി.

Content Highlights: Minister AK Saseendran clarifies his statement on the student`s electrocution death