SIT-ക്ക് പൂർണസ്വാതന്ത്ര്യം, റെയ്ഡ് നടത്തിയത് നിയമപ്രകാരം; മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത് ആദ്യമല്ലെന്ന് ആഭ്യന്തരമന്ത്രി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിലെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത് ആദ്യമായല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'ലോ ആൻഡ് ഓർഡർ എഡിജിപി സി. വിജയന്റെ നേത്വത്തിൽ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സ്‌പോർട്‌സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോർട്ട് എനിക്ക് കൈമാറിയത്.' ആഭ്യന്ത്രമന്ത്രി പറഞ്ഞു.

'ആഭ്യന്തരവകുപ്പ് അത് പരിശോധിച്ചശേഷമാണ് എസ്‌ഐടി രൂപീകരിച്ചതും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതും. എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണം എന്നതിന് നിയമങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ പരിശോധനയിൽ നിയമവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.' ചെന്നിത്തല വ്യക്തമാക്കി.

'സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് പോലീസ് അവിടെ പരിശോധന നടത്തിയത് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ ഒരിക്കലും ആഭ്യന്തരമന്ത്രിയോ ആഭ്യന്തരവകുപ്പോ ഇടപെടാറില്ല. ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ ഒരിക്കലും അത്തരം കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല.' അദ്ദേഹം പറഞ്ഞു.

'എസ്‌ഐടിക്ക് അവരുടേതായ രീതികളുണ്ട്. അന്വേഷണം നടക്കട്ടെ. വസ്തുതകൾ ശരിയാണെങ്കിൽ നിയമം അതിന്റേതായ വഴിക്ക് മുന്നോട്ടുപോകും. മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ട്.' മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: The Kerala Home Minister, Ramesh Chennithala, stated that the SIT has full autonomy to investigate the controversies surrounding Lionel Messi's visit to Kerala. The investigation, led by ADGP C. Vijayan, was initiated based on a report from the Sports Secretary, with the Chief Minister recommending necessary actions.