ഇഎസ്‌ഐ വിഹിതത്തില്‍ തര്‍ക്കം; കെഎസ്ഇബിയുടെ 30 കോടി രൂപ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കരാര്‍ത്തൊഴിലാളികളുടെ ഇഎസ്ഐ വിഹിതമായ 30 കോടിരൂപ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കെഎസ്ഇബിയുടെ അക്കൗണ്ട് മരവിപ്പിച്ച് പിടിച്ചെടുത്തു. ഹൈക്കോടതിയുടെ വിധിയെത്തടുര്‍ന്നാണിത്. കരാറുകാര്‍ നിയോഗിക്കുന്ന തൊഴിലാളികള്‍ക്കായുള്ള ഇഎസ്ഐ വിഹിതമായാണ് തുക പിടിച്ചെടുത്തത്.

ഈ തൊഴിലാളികളുടെ വിഹിതം കമ്പനിയല്ല, കരാറുകാരാണ് അടയ്‌ക്കേണ്ടതെന്നായിരുന്നു കെഎസ്ഇബി വാദം. കെഎസ്ഇബി കരാര്‍ജോലികള്‍ ഏറ്റെടുക്കുന്ന കരാറുകാരാണ് തൊഴിലാളികളെ നിയോഗിക്കുന്നത്. അതിനാല്‍ വിഹിതം അടയ്‌ക്കേണ്ടത് കരാറുകാരാണെന്നും വാദിച്ചു. എന്നാല്‍, കരാറുകാര്‍ അടയ്ക്കാത്ത സ്ഥിതിക്ക് കെഎസ്ഇബിക്കാണ് ഉത്തരവാദിത്വമെന്ന് ഇഎസ്ഐ കോര്‍പ്പറേഷനും വാദിച്ചു.

വിഹിതം അടയ്ക്കുന്നതിനെതിരേ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. എന്നാല്‍ ഇഎസ്ഐയുടെ അപ്പീല്‍ പ്രകാരം ഡവിഷന്‍ ബെഞ്ച് ഈ വിധി റദ്ദാക്കുകയും തുക പിടിച്ച് പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. കെഎസ്ഇബിയെ ഇഎസ്‌ഐ കോടതിയെ സമീപിക്കാനും അനുവദിച്ചു. പ്രശ്‌നം ഇപ്പോള്‍ ഇഎസ്ഐ കോടതിയുടെ മുന്നിലാണ്. 2017 മുതല്‍ 2021 വരെയുള്ള നാലുവര്‍ഷത്തെ അടവ് മുടങ്ങിയതിനാണ് പലിശയടക്കം 30 കോടി പിടിച്ചത്.

Content Highlights: KSEB had ₹30 crore seized by ESIC for unpaid contractor employee contributions