കാലത്തിൽ മറഞ്ഞു, ജമീല ഇനി ജനഹൃദയങ്ങളിൽ, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളെത്തി. അവസാനമായിക്കാണാൻ സിപിഎം ജില്ലാകമ്മിറ്റി ഓഫീസ്, കൊയിലാണ്ടി ടൗൺഹാൾ, മിയാമി കൺവെൻഷൻ സെന്റർ, എംഎൽഎയുടെ വീട് എന്നിവിടങ്ങളിലേക്ക് ജനം ഒഴുകി. ചൊവ്വാഴ്ച കുടുംബാംഗങ്ങളും സിപിഎം ജില്ലാനേതൃത്വവും ചേർന്ന് മൃതശരീരം സ്വകാര്യ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേകം അലങ്കരിച്ച ലോഫ്ലോർ ബസിൽ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചു. രാവിലെ എട്ടുമുതൽ സമൂഹത്തിന്റെ വിവിധമേഖലകളിൽനിന്ന് അനേകരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
ഭർത്താവ് അബ്ദുറഹ്‌മാൻ, മക്കളായ ഐറിജ് റഹ്‌മാൻ, അനൂജ സഹോദരങ്ങളായ റാബിയ, ജമാൽ, കരീം, നസീർ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി കളക്ടർ സ്നേഹിൽകുമാർ സിങ് പുഷ്പചക്രം സമർപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ സ്പീക്കർ എ.എൻ. ഷംസീർ കേരള നിയമസഭയ്ക്കുവേണ്ടി അന്തിമോപചാരമർപ്പിച്ചു.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആർ. ബിന്ദു, എം.ബി. രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ, വീണാ ജോർജ്, ഒ.ആർ. കേളു, വി. അബ്ദുറഹിമാൻ എന്നിവരെത്തി. സിപിഎം നേതാക്കളായ എം. മെഹബൂബ്, എളമരം കരീം, പി. മോഹനൻ, കെ.കെ. ലതിക, വി. വസീഫ്, എം. ഗിരീഷ്, പി. നിഖിൽ എന്നിവർചേർന്ന് രക്തപതാക പുതപ്പിച്ചു. എഐസിസി പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ്ബാബു, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനുവേണ്ടി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, പി.കെ. ശ്രീമതി, പി. സതീദേവി, സി.എസ്. സുജാത, കെ.എസ്. സലീഖ, എം.വി. ജയരാജൻ, സൂസൻ കോടി, ടി.വി. രാജേഷ്, കെ. റഫീഖ് എന്നിവരെത്തി.
ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ ഇ.കെ. വിജയൻ, പി.ടി.എ. റഹീം, എം. രാജഗോപാലൻ, പി.കെ. ബഷീർ, സി.എച്ച്. കുഞ്ഞമ്പു, കെ.പി. കുഞ്ഞഹമ്മദ്കുട്ടി, എച്ച്. സലാം, എം. വിജിൻ, കെ.വി. സുമേഷ്, കെ. ശാന്തകുമാരി, ദലീമ, പി.പി. ചിത്തരഞ്ജൻ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, അഹമ്മദ് ദേവർകോവിൽ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മാത്യു ടി. തോമസ്, യു. പ്രതിഭ, സി.കെ. ആശ, കെ.പി. മോഹനൻ, കെ. പ്രേംകുമാർ, കെ.കെ. രമ, കെ.ടി. ജലീൽ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, പുരുഷൻ കടലുണ്ടി, ഡോ. ഹുസൈൻ മടവൂർ, വി.കെ.സി. മമ്മദ് കോയ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. പ്രവീൺകുമാർ, കെ. ജയന്ത്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, മുസ്‌ലിംലീഗ് നേതാക്കളായ സി.കെ. സുബൈർ, ഉമ്മർ പാണ്ടികശാല, എൻ.സി. അബൂബക്കർ, എൽഡിഎഫ് ജില്ലാകൺവീനർ മുക്കം മുഹമ്മദ്, ആർജെഡി നേതാക്കളായ മനയത്ത് ചന്ദ്രൻ, വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, എൻസിപി നേതാവ് എം.പി. സൂര്യനാരായണൻ, ജനതാദൾ എസ് നേതാക്കളായ ടി.കെ. ബാലഗോപാലൻ, ടി. ആഷിഖ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന്, 9.45-ഓടെ പ്രത്യേകം സജ്ജീകരിച്ച ബസിൽ വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് യാത്ര തിരിച്ചു. ഒട്ടേറെ പാർട്ടിപ്രവർത്തകരും സഹപ്രവർത്തകരും അനുഗമിച്ചു.
ചൊവ്വാഴ്ച കൊയിലാണ്ടിയിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഹർത്താൽ ആചരിച്ചു. അണ്ടിക്കോട് മിയാമി കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിനുശേഷം വസതിയായ ചോയികുളം കാനത്തിൽ വീട്ടിലെത്തിച്ചു.
ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണറിനുശേഷം കുനിയിൽക്കടവ് ജുമാ മസ്ജിദിൽ വൈകീട്ട് അഞ്ചിന് കബറടക്കി.
Content Highlights: Kozhikode Mourns: Thousands Bid Farewell to Late MLA Kanathil Jameela