കൊച്ചിയിലെ നൃത്ത പരിപാടി; നടപടിക്ക് ജിസിഡിഎ, ടര്‍ഫില്‍ കയറിയത് ദിവ്യ ഉണ്ണി മാത്രമെന്ന് ചെയര്‍മാന്‍

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള | Photo: Sinoj MV | Mathrubhumi
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള | Photo: Sinoj MV | Mathrubhumi

കൊച്ചി: കലൂര്‍ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജിസിഡിഎ സൈറ്റ് എഞ്ചിനീയര്‍ക്കെതിരെ നടപടി. ജിസിഡിഎയുടെ ഭാഗത്ത് നിന്ന് കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടത്ര ജാഗ്രതയോടെയുള്ള അന്വേഷണം ഉണ്ടായില്ലെന്ന് കണ്ടെത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജിസിഡിഎയുടെ സൈറ്റ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും  ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഭാവിയില്‍ ഒരു പരിപാടിയിക്കായി ഒരു ഇടം വാടകയ്ക്ക് കൊടുക്കുമ്പോള്‍ അവര്‍ ആ പരിപാടിക്ക് ആവശ്യമായ എല്ലാ എനുമതികളും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് തനിക്ക് പറയാനാവില്ലെന്നും എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെന്നും ചന്ദ്രന്‍ പിള്ള പറയുന്നു. നര്‍ത്തകരെ ഫുട്‌ബോള്‍ ടര്‍ഫില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. ദിവ്യ ഉണ്ണി മാത്രമാണ് ടര്‍ഫില്‍ കയറിയത്. അതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് അനുമതി നല്‍കുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ പുറത്തായിരുന്നുവെന്നും അതിന്റെ ചിത്രങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'വളരെ സുതാര്യമായ രീതിയിലാണ് ഇതെല്ലാം കൈകാര്യം ചെയ്തത്. അതുകൊണ്ട് മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് എനിക്ക് പറയാനാവില്ല. അത് പോലീസ് കണ്ടെത്തട്ടെ.' അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

'മറൈന്‍ ഡ്രൈവോ, മൈതാനമോ ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് ചോദിച്ചുവന്നാല്‍ കഴിയുന്നതും കൊടുത്ത് പ്രോത്സാഹിപ്പിക്കും. ഇതൊരു നഗരമാണ്. അന്നത്തെ പരിപാടിയില്‍ ഒരു പാട് നല്ല വശങ്ങളുണ്ടായിട്ടുണ്ട്. ഹോട്ടലുകള്‍, വാഹനങ്ങള്‍ ഉള്‍പ്പടെ നഗരത്തിലുടനീളം വലിയ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്.'

ഇനിയും കായികേതര ആവശ്യങ്ങള്‍ക്ക് മറ്റ് ദോഷങ്ങള്‍ ഇല്ലാത്ത വിധത്തില്‍ ശ്രദ്ധാപൂര്‍വം കൊടുത്താല്‍ ഈ മൈതാനം നഗരത്തിന്റെ ഒരുപാട് ആവശ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഈ ഒറ്റ സംഭവം കാരണം അതെല്ലാം ഇല്ലാതാകുന്ന വിധത്തില്‍ പോവേണ്ടതില്ലെന്നും ചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
 

Content Highlights: A GCDA site engineer was suspended following a controversy over a dance event at Kaloor stadium