'PPE കിറ്റിലെ CAG റിപ്പോർട്ടിൽ സർക്കാർ മറുപടിപറയും, ഗുണനിലവാരം കണക്കിലെടുത്തു; സാഹചര്യം അതായിരുന്നു'

കെ.കെ ശൈലജ
കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി. കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജ. ഈ വിഷയത്തിൽ നേരത്തെ മറുപടി പറഞ്ഞതാണ്. കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ച് കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 

'സി.എ.ജി. റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു. 

പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല.

നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പി.പി.ഇ. കിറ്റിന്. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകൾക്ക് ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ​ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സി.എ.ജി. റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. വിഷയത്തിൽ സര്‍ക്കാര്‍ മറുപടി പറയും', കെ.കെ. ശൈലജ പറഞ്ഞു. 

പി.പി.ഇ. കിറ്റ് ഇടപാടിൽ 10.23 കോടി രൂപ സർക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പി.പി.ഇ കിറ്റ് വാങ്ങിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. 

Content Highlights: KK Shailaja responds to CAG report alleging irregularities in PPE kit procurement during COVID-19