ഗർഭച്ഛിദ്രത്തിന് സമ്മർദംചെലുത്തിയെന്ന്‌ രാഹുലിനെതിരേ പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി

#സ്വന്തം ലേഖിക
രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്തതെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും എറണാകുളം സെന്‍ട്രല്‍ പോലീസിനും പരാതി. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നിയമസഭാ സാമാജികന്‍ ആണെന്നത് കണക്കിലെടുത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പരാതി. 

സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നതായി ഒരു ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സ്വദേശി അഡ്വ.ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്. 

സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നതായി ഒരു ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഈ പ്രവൃത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാന്‍ ഉള്ള അവകാശം ലംഘിക്കുന്നതാണ്. ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ജനിക്കാവുന്ന കുട്ടിയുടെ ജീവിതാവകാശം, ആരോഗ്യാവകാശം, സുരക്ഷിത പരിസ്ഥിതിയില്‍ വളരാനുള്ള അവകാശം എന്നിവയെ ഗുരുതരമായി ബാധിക്കുന്നതാണ്.

മേല്‍സാഹചര്യത്തില്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തി യൂത്ത് കോണ്‍ഗ്രസിന്റെ കേരളാ ഘടകം പ്രസിഡന്റ്‌ ആണെന്നതും കേരളത്തില്‍ നിന്നുള്ള നിയമസഭാ സാമാജികന്‍ ആണെന്നതും കണക്കിലെടുത്തു ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടല്‍ നടത്തണം. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ബന്ധപ്പെട്ട അധികാരികളോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണം. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാന്‍ ഉള്ള അവകാശം സംരക്ഷിക്കുന്നതിനായി ഇടപെടല്‍ ആവശ്യപ്പെടുന്ന പരാതിയില്‍ ശബ്ദ സന്ദേശത്തിന്റെ പകര്‍പ്പ് അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു സ്ത്രീയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് ശബ്ദസന്ദേശത്തിലുള്ളത്. കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേയെന്ന് ചോദിക്കുന്നുതും, തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന മറു ചോദ്യവുമാണ് ശബ്ദരേഖയിലുള്ളത്. 

Content Highlights: Kerala MLA faces complaint for allegedly pressuring a woman into abortion