പരിപാലനച്ചെലവ് കുതിച്ചുയരുന്നു; പാൽവില കൂട്ടിയിട്ടും നേട്ടമില്ലെന്ന് ക്ഷീരകർഷകർ

ആലപ്പുഴ: പാൽവില നാലുരൂപ കൂട്ടിയിട്ടും കാര്യമായ നേട്ടമില്ലെന്ന് കർഷകർ. ഇതിൽ 3.53 രൂപ കർഷകന് ലഭിക്കുമെങ്കിലും ഇപ്പോഴത്തെ ചെലവുമായി ഒത്തുനോക്കുമ്പോൾ നേട്ടമില്ലെന്നാണ് പറയുന്നത്. ചെറിയ ആശ്വാസമാണെന്നു മാത്രം. കുതിച്ചുയരുന്ന കാലിത്തീറ്റ വില, പരിപാലനച്ചെലവ്, പശുവിന്റെ ചികിത്സ, ഗതാഗതച്ചെലവുകൾ എന്നിവ കണക്കാക്കിയാൽ ലഭിക്കുന്നത് തുച്ഛമായ ലാഭംമാത്രമാണ്.
2022-ൽ ലിറ്ററിന് ആറു രൂപകൂട്ടി 46 രൂപ ആക്കിയിരുന്നു. ഇപ്പോഴത്തെ വിലവർധനയിൽ ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്കിന്റെ അരലിറ്റർ പാക്കറ്റിന് 28 രൂപയായി. എന്നാൽ, ഇക്കാലയളവിൽ ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് 45 മുതൽ 60 വരെ ശതമാനം കൂടി. 2022-ൽ കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിന് 850-950 രൂപയായിരുന്നു. ഇപ്പോൾ 1300 മുതൽ 1600 രൂപവരെയാണ്. ദിവസവും ശരാശരി നാലു മുതൽ അഞ്ചു വരെ കിലോഗ്രാം തീറ്റ ഒരു പശുവിന് വേണ്ടിവരും. അതിലൂടെ 112-140 രൂപ ചെലവാകും. മൂന്നുവർഷംമുൻപ് ഒരു കെട്ട് പുല്ലിന് 40-50 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 100 രൂപയാണ്.
പല സൊസൈറ്റികളിലും കർഷകന് ലഭിക്കുന്ന അടിസ്ഥാനവില ലിറ്ററിന് 41 മുതൽ 45 രൂപവരെയാണ്. പുതിയ വർധനയോടെ ഇത് ശരാശരി 44-49 രൂപയിലേക്ക് ഉയരും.
ഒരു പശുവിനെ വളർത്താനുള്ള ശരാശരി ദിവസച്ചെലവ്
കണക്കുപോലല്ല കാര്യങ്ങൾ
വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയാറുണ്ട്. ഇടയ്ക്ക് പശുക്കൾക്ക് രോഗം വരും. കറവ കുറഞ്ഞുപോകുക, കറവക്കാരാൻ വരാതിരിക്കുക തുടങ്ങിയ പ്രതിസന്ധികളും വരാം. 10 ലിറ്ററിന് പകരം ഏഴു ലിറ്ററായി ഉത്പാദനം കുറഞ്ഞാൽ വരുന്ന നഷ്ടം നികത്താനാവില്ല. മൂന്ന് വർഷം മുമ്പ് 60,000 രൂപ മുടക്കിയാൽ നല്ല കറവപ്പശുവിനെ കിട്ടുമായിരുന്നു. ഇപ്പോൾ കുറഞ്ഞത് ഒരു ലക്ഷം നൽകണം.
കാലിത്തീറ്റയ്ക്ക് സബ്സിഡിയും സ്ഥിരമായ വിലനിയന്ത്രണ സംവിധാനവും കൊണ്ടുവന്നാലേ ക്ഷീരമേഖലയെ നിലനിർത്താനാകൂവെന്ന് ആലപ്പുഴ ചിങ്ങോലി എ 45 ഡി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ പറയുന്നു.
Content Highlights: Milk price increased by 4 rupees, but net gain for farmers is only 3.53 rupees., Production costs, including cattle feed and maintenance, have risen by 45-60%., Cattle feed prices surged from 850-950 to 1300-1600 per 50kg bag., Cost of a high-yield dairy cow has increased from 60,000 to 1 lakh., Farmers demand government subsidies and price controls on cattle feed to sustain the sector.