ഇടക്കാലജാമ്യം: ഒളിവില്‍നിന്ന് സിദ്ദിഖ് പൊതുമധ്യത്തില്‍; അഭിഭാഷകന്‍റെ ഓഫീസിലെത്തി

സിദ്ദിഖ് വക്കീല്‍ ഓഫീസില്‍നിന്ന് പുറത്തേക്ക് വരുന്നു | ഫോട്ടോ: ജോയ് സി.ആര്‍. / മാതൃഭൂമി
സിദ്ദിഖ് വക്കീല്‍ ഓഫീസില്‍നിന്ന് പുറത്തേക്ക് വരുന്നു | ഫോട്ടോ: ജോയ് സി.ആര്‍. / മാതൃഭൂമി

കൊച്ചി: ബലാത്സംഗക്കേസിൽ  ഒളിവിലായിരുന്ന നടന്‍ സിദ്ദിഖ് കൊച്ചിയിലെ വക്കീല്‍ ഓഫീസിലെത്തി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തതോടെയാണ് അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ എറണാകുളം നോര്‍ത്തിലെ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരം സിദ്ദിഖ് എത്തിയത്. മകന്‍ ഷഹീന്‍ ഒപ്പമുണ്ടായിരുന്നു. അഭിഭാഷകന്റെ ഓഫീസിലെത്തിയ സിദ്ദിഖ്   മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

സുപ്രീംകോടതി ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് നിര്‍ബന്ധിതനായേക്കും.

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് 2016-ല്‍ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് അതിജീവതയുടെ പരാതി. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന നടനെ പിടികൂടാത്തതില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു.പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

Content Highlights: Interim bail Siddique from absconding in public reached lawyers office