പവർകട്ട് നേരത്ത് മൊബൈലിൽ 'ഇന്ദിരാകട്ട്' ഗെയിം; കൊതുകിനെ കൊന്ന് നേരം പോക്കാം; പ്രതിഷേധത്തിന്റെ മാറുന്ന മുഖം

#പി. ദീപുകുമാർ
കറന്റ് പോയപ്പോൾ ഇന്ദിരാകട്ട് ഗെയിം കളിക്കുന്ന കുട്ടി. |ഫോട്ടോ: സുധീർ മോഹൻ
കറന്റ് പോയപ്പോൾ ഇന്ദിരാകട്ട് ഗെയിം കളിക്കുന്ന കുട്ടി. |ഫോട്ടോ: സുധീർ മോഹൻ

കൊല്ലം: ‘ഇൻസ്റ്റഗ്രാമിൽ റീൽ കണ്ടിട്ടാണ് പവർകട്ട് സമയത്ത് കളിക്കാനുള്ള ഗെയിമിനെപ്പറ്റി അറിഞ്ഞത്. മെഴുകുതിരി കത്തിച്ചുനിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമൊക്കെയായതോടെ ഒരു കൗതുകം തോന്നി. ഇപ്പോൾ കറൻറ് പോകുമ്പോഴെല്ലാം ഫോണിൽ ഗെയിം കളിക്കും.’ കൊല്ലം മാമ്പുഴ സ്വദേശി അഭിജിത് പറയുന്നു. മാറുന്ന കാലത്ത് പ്രതിഷേധങ്ങളുടെ മാധ്യമവും ഭാഷയും മാറുകയാണ്. അടിക്കടിയുള്ള വൈദ്യുതിമുടക്കത്തിൽ ഡിജിറ്റൽകാലത്തെ വേറിട്ട പ്രതിഷേധങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഇന്ദിരാകട്ട് ഓൺലൈൻ മൊബൈൽ ഗെയിമാണ്.

ഇരുട്ടിൽ മെഴുകുതിരിവെട്ടം കെടുത്താനെത്തുന്ന കൊതുകുകളെ അടിച്ചുവീഴ്ത്തി വിജയിക്കാം. കൊതുകുകളെ കൊല്ലുന്നതനുസരിച്ച് പോയിന്റും ലഭിക്കും. ഈ ആക്ഷേപഹാസ്യ ഗെയിം ഇതിനോടകം അഞ്ചരലക്ഷം പേരാണ് കളിച്ചത്. www.indiracut.in എന്ന ലിങ്കിൽ കയറി ആർക്കും കളിക്കാം. പവർകട്ട് സമയത്ത് മെഴുകുതിരിയും തീപ്പെട്ടിയും കണ്ടെത്തേണ്ട ‘18 സെക്കൻഡിൽ പവർകട്ട്’ എന്ന ഗെയിമും പുറത്തിറങ്ങിയിരുന്നു.

ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലുള്ള പരിമിതികൾ മറികടക്കുകയാണ് ലക്ഷ്യമെന്ന് ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി ആർ. ജയദേവൻ പറയുന്നു. 2019-ലെ ഹോങ്കോങ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ‘ലിബറേറ്റ് ഹോങ്കോങ്’ ഗെയിമും തെരുവിലെ പ്രതിഷേധക്കാരന്റെ അനുഭവം കളിക്കുന്നയാൾക്ക് അനുഭവഭേദ്യമാക്കി.

2026-ൽ ഇറാനെതിരായ അമേരിക്കൻ സൈനികനടപടിയെ പരിഹസിച്ച് അമേരിക്കയിൽ പുറത്തിറങ്ങിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരിയസ്, സ്ട്രെയിറ്റ് ടു ഹെൽ’ എന്ന ഗെയിമും ഏറെ ശ്രദ്ധനേടിയിരുന്നു. പവർകട്ട് സമയത്തെ സെൽഫി കാംപെയ്‌നിലൂടെ ബി.ജെ.പി.യും ഡിജിറ്റൽലോകത്തെ പ്രതിഷേധങ്ങളിൽ സജീവമാണ്.

Content Highlights: DYFI Palakkad district committee launched a satirical mobile game named 'Indira Cut'., The game allows users to kill mosquitoes by candlelight during power cuts and has crossed 5.5 lakh players., Accessible via www.indiracut.in as a unique form of digital political protest., Highlights the evolving trend of using mobile games for political communication and activism in 2026.