ഗോത്രവർഗ്ഗ പഞ്ചായത്തിൽ വൻ റേഷൻ കൊള്ള; 64,000 കിലോ അരി മുക്കി, പട്ടിണിയിലായി ഇടമലക്കുടി!

#മാതൃഭൂമി ന്യൂസ്
ദേവികുളം താലൂക്ക് സപ്ലൈ ഓഫീസ് | Photo: Screengrab/Mathrubhumi News
ദേവികുളം താലൂക്ക് സപ്ലൈ ഓഫീസ് | Photo: Screengrab/Mathrubhumi News

ഇടുക്കി: ജില്ലയിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വൻ റേഷൻ കൊള്ള നടന്നതായി റിപ്പോർട്ടുകൾ. പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച 64,000 കിലോ അരിയാണ് കാണാതായത്. റേഷൻ കടകളിൽ ഒരു അരിമണി പോലും ലഭിക്കാനില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സിവിൽ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ വൻ ക്രമക്കേട് പുറത്തുവന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനുമാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാറിൽ നിന്നും ഏറെ ദുർഘടമായ പാതകൾ താണ്ടി വേണം ഇടമലക്കുടിയിലെ കുടികളിലെത്താൻ. ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ ഭക്ഷണത്തിനായി 99 ശതമാനവും ആശ്രയിക്കുന്നത് റേഷൻ കടകളെയാണ്. പെട്ടിമുടിയിലുള്ള സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നാണ് ഇവിടേക്ക് അരി എത്തിക്കുന്നത്. മഴക്കാലത്തോ റോഡ് പണി നടക്കുന്ന സമയത്തോ ഇടമലക്കുടി ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ളതിനാൽ രണ്ട് മൂന്ന് മാസത്തേക്കുള്ള അധിക സ്റ്റോക്ക് സാധാരണയായി ഇവിടെ മുൻകൂട്ടി എത്തിക്കാറുണ്ട്. ഇത്തരത്തിൽ എത്തിച്ച വലിയൊരു അളവ് അരിയാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

റേഷൻ കടകളിൽ അരി തീർന്നതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിവിൽ സപ്ലൈസ് വകുപ്പിനെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രേഖകൾ പ്രകാരം 65,000 കിലോ അരി ഉണ്ടാകേണ്ട സ്ഥാനത്ത് വെറും 5,000 കിലോ അരി മാത്രമാണ് ഗോഡൗണുകളിൽ ഉണ്ടായിരുന്നത്. ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന അരി ഗുണഭോക്താക്കൾക്ക് നൽകിയതിന്റെ യാതൊരു ഔദ്യോഗിക രേഖകളും കടകളിൽ ലഭ്യമല്ല. ഈ അരി പുറത്തെ വ്യാപാരികൾക്ക് മറിച്ചു വിറ്റതാണെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഇടമലക്കുടിയിലെ റേഷൻ വിതരണത്തിനുള്ള ലൈസൻസ് ഗിരിജൻ സർവീസ് സഹകരണ സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്. സൊസൈറ്റിയുടെ ഓഫീസ് മൂന്നാറിലാണെങ്കിലും ചില സ്വകാര്യ വ്യക്തികളെ ഏൽപ്പിച്ചാണ് കടകൾ പ്രവർത്തിപ്പിക്കുന്നത്. ഉൾവനത്തിനുള്ളിലായതിനാൽ സൊസൈറ്റി ഭാരവാഹികൾ നേരിട്ടെത്തി പരിശോധന നടത്താറില്ലാത്തത് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കി.

2024-ലും സമാനമായ രീതിയിൽ ഇവിടെ റേഷൻ തട്ടിപ്പ് നടന്നിരുന്നുവെന്നും അന്ന് ചില ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതല്ലാതെ കർശനമായ നിയമനടപടികൾ ഉണ്ടായില്ല. നിലവിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ വ്യക്തികൾക്കോ സംഘടനകൾക്കോ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ക്രിമിനൽ കേസ് എടുക്കുമെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു.

ഗിരിജൻ സഹകരണ സംഘം സെക്രട്ടറിയുടെ പേരിലാണ് റേഷൻ കടയുടെ ലൈസൻസ് എങ്കിലും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. വനംവകുപ്പിന്റെ അടക്കം അനുമതിയോടെ മാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ എന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി ഉദ്യോഗസ്ഥർ കുടികളിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.

Content Highlights: Massive ration fraud reported in Idamalakkudy. 64,000kg of rice vanished from tribal panchayat stores.