'ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യണം; ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും' -രാഹുല്‍ ഈശ്വര്‍

രാഹുൽ ഈശ്വർ, ഹണി റോസ് | Photos: facebook.com/RahulEaswarOfficial, facebook.com/IamDhwani
രാഹുൽ ഈശ്വർ, ഹണി റോസ് | Photos: facebook.com/RahulEaswarOfficial, facebook.com/IamDhwani

തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഹണി റോസ് നല്‍കിയ പരാതിയിന്മേലുള്ള കേസ് താന്‍ സ്വയം വാദിക്കുമെന്നും ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ ഈശ്വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍  ഈശ്വറിനെതിരെ രംഗത്തെത്തിയത്.തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ ഈശ്വര്‍ ഈ ആരോപണം നിഷേധിച്ചു. 'ഹണി റോസിനെ ഒരു വരിയിലൂടെയോ ഒരു വാക്കിലൂടെയോ അധിക്ഷേപിക്കുകയോ ലൈംഗികാധിക്ഷേപം നടത്തുകയോ ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ വിചാരണ കൂടാതെ ജയിലിലടണം. ഞാന്‍ മറുവാദം പോലും പറയില്ല. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19-ാം അനുച്ഛേദത്തില്‍ ഡീസന്‍സിയും മൊറാലിറ്റിയും റീസണബിള്‍ റെസ്ട്രിക്ഷനുകളാണ്. ആ ഡീസന്‍സി എന്ന വാദഗതി ഹണി റോസിന് ബാധകമാകണം എന്നല്ലേ ഞാന്‍ പറഞ്ഞത്? ഹണി റോസിനെ ഞാന്‍ മോശമാക്കി പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം.' -രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'ഞാനൊരു അഭിഭാഷകനാണ്. എന്റെ കേസ് ഞാന്‍ തന്നെ വാദിക്കും. രാമന്‍ പിള്ള സാറിനെയോ മുകുള്‍ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല. ഹണി റോസ് കേസിന് പോകുന്നത് അവരുടെ സ്വാതന്ത്ര്യമാണ്.'

'ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹണി റോസ് എടുക്കുന്ന സമീപനം, ഹണി റോസിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം, ഹണി റോസിന്റെ വസ്ത്രസ്വാതന്ത്ര്യം ഇവയും കൂടി നമ്മള്‍ സോഷ്യല്‍ ഓഡിറ്റ് ചെയ്യണം. ഉദാഹരണത്തിന്, 'ബോചെ' (ബോബി ചെമ്മണ്ണൂര്‍) എനിക്ക് വ്യക്തിപരമായി പരിചയമുള്ള ആളാണ്. പക്ഷേ ബോചെ ചെയ്തത് തെറ്റാണ്. ബോചെ മാപ്പ് പറയണമെന്ന് ആദ്യം ടി.വി. ചാനലുകളില്‍ പറഞ്ഞ വ്യക്തിയാണ് ഞാന്‍. ബോചെ ചെയ്തതിനെ ആരും ന്യായീകരിച്ചിട്ടില്ല.' -രാഹുല്‍ തുടര്‍ന്നു. 

നടി അമല പോളിന്റെ വസ്ത്രധാരണത്തെയും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. 

'അമല പോള്‍ എന്ന പ്രഗത്ഭയായ അഭിനേത്രി എറണാകുളത്തെ ഒരു പ്രധാനപ്പെട്ട കോളേജില്‍ വളരെ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ചെത്തി. അതിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചയാളാണ് ഞാന്‍. എന്തുകൊണ്ടാണ്? അങ്ങനെ ലോ നെക്ക് ലൈനുള്ള മിനി സ്‌കര്‍ട്ടുള്ള കുട്ടിയുടുപ്പിട്ട് കോളേജില്‍ പോകരുത്. എന്തുകൊണ്ടാണ്? കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. പെണ്‍കുട്ടികള്‍ക്കത് ചീത്ത മാതൃകയാകും. ആണ്‍കുട്ടികള്‍ കൂവും, അല്ലെങ്കില്‍ വ്യത്യസ്ത ആങ്കിളുകളില്‍ ഫോട്ടോയും വീഡിയോയും എടുക്കും. നൈറ്റ് ക്ലബ്ബില്‍ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജില്‍ പോകുന്നത്? അത് ശരിയല്ല എന്ന് പറയുമ്പോള്‍ അതിനോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്? എല്ലാ കാര്യത്തിലും ചില ലക്ഷ്മണരേഖകളുണ്ട്. അത് നമ്മള്‍ ലംഘിക്കരുത്.' -രാഹുല്‍ പറഞ്ഞു. 

Content Highlights: Honey Rose must be socially audited, I will defend myself says Rahul Easwar on complaint against him