മെഡിസെപ്: എംപാനൽ ചെയ്യാത്ത ആശുപത്രിയിലെ ചികിത്സച്ചെലവും പരിഗണിക്കാൻ ഉത്തരവ്

കൊട്ടാരക്കര: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത(പാനലിൽ ഉൾപ്പെടാത്ത) ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.
ചികിത്സയുടെ അടിയന്തരസ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി അനിൽ കുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നിർണായക ഉത്തരവ്. ബോൺ മാരോ ക്യാൻസർ ബാധിതനായ അനിൽ കുമാറിന് വിദഗ്ദ്ധചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പോലീസ് വകുപ്പിൽനിന്ന് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. മെഡിസെപ് ഇൻഷുറൻസ് പാനലിൽ ഉൾപ്പെട്ടതല്ല ആശുപത്രി എന്ന കാരണത്താൽ മെഡിസെപ് ആനുകൂല്യത്തിനുള്ള അപേക്ഷ അധികൃതർ തള്ളി. തുടർചികിത്സകൾക്കും മരുന്നുകൾക്കുമായി വലിയ തുക വീണ്ടും ചെലവായതോടെയാണ് അഭിഭാഷകൻ ശ്യാം ജെ. സാം മുഖേന അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തേടേണ്ടിവരുമ്പോൾ, ആശുപത്രി ഇൻഷുറൻസ് പാനലിൽ ഉണ്ടോ എന്നതു മാത്രം മാനദണ്ഡമാക്കരുതെന്ന് കോടതി വ്യക്തമാക്കി. അർഹമായ തുക നൽകുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ മെഡിസെപ് ജില്ലാ അധികാരികൾക്ക് കോടതി നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ മുഴുവൻ തുകയും ഹർജിക്കാരനു നൽകണമെന്നും കോടതി വിധിച്ചു.
Content Highlights: High Court mandates Medisep benefits for non-empanelled hospitals during emergencies., Verdict emphasizes urgency of treatment over hospital empanelment status., Authorities directed to process claims based on treatment necessity and evidence., Specific ruling for a police officer involving high-cost bone marrow cancer treatment., Deadline set for authorities to finalize and release the claim amount within one month.