'ഞാന്‍ വീണാല്‍, അവരും വീണുപോകും, ജെന്‍സണ്‍ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമം'; ശ്രുതി പറയുന്നു

ജെന്‍സനൊപ്പം ശ്രുതി (ഫയല്‍ചിത്രം)
ജെന്‍സനൊപ്പം ശ്രുതി (ഫയല്‍ചിത്രം)

'ഇച്ചായന്‍ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇച്ചായന് ഇഷ്ടം ഞാന്‍ ചിരിച്ചോണ്ടിരിക്കുന്നത് തന്നെയാണ്. എപ്പോഴും ചിരിച്ചോണ്ട് മുന്നോട്ട് നേരിടുകതന്നെയാണ്.'

കല്‍പ്പറ്റയിലെ വാടകവീട്ടില്‍ നിന്ന് ഇങ്ങനെ പറയുമ്പോള്‍ ശ്രുതി ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വേദനിപ്പിക്കുന്ന ഓര്‍മകളെ വകഞ്ഞുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. കാലമേല്‍പ്പിച്ച മുറിവുകളുടെ വേദനകള്‍ മറന്ന് അതിജീവനവഴിയില്‍ കരുത്തോടെ മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഞാന്‍ വീണുകഴിഞ്ഞാല്‍ പിന്നെ അവരും വീണുപോകും- ബന്ധുക്കളായ കുട്ടികളെ നെഞ്ചോടുചേര്‍ത്ത് ശ്രുതി പറയുന്നു.

ഇച്ചായന്റെ ബിസിനസുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകണം. ഒരു ജോലി അത്യാവശ്യമാണെന്ന് ശ്രുതി പറയുന്നു. ഇച്ചായന്റെ വീട്ടുകാര്‍ എല്ലാത്തിനും പിന്തുണയ്ക്കുന്നുണ്ട്. എല്ലാരും കൂടെയുണ്ട്.  ആ ഒരു വിശ്വാസത്തില്‍ മുന്നോട്ടുപോകുകയാണ്. ഇവരുടെ കൂടെയിരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാണ്. ഞാനുള്ള ധൈര്യത്തിലാണ് അവര്‍ നോര്‍മലായിട്ടിരിക്കുന്നത്. ഞാന്‍ വീണുകഴിഞ്ഞാല്‍ പിന്നെ അവരും വീണുപോകും. ബോള്‍ഡായിട്ട് നില്‍ക്കണം. എന്നാല്‍ മാത്രമേ വീട്ടുകാരും അതേപോലെ നില്‍ക്കുകയുള്ളൂ.- ശ്രുതി പറഞ്ഞു

എല്ലാവരും വിളിക്കുന്നുണ്ട്. കൂടെത്തന്നെയുണ്ട്. സിദ്ദിഖ് സാര്‍ ഭയങ്കരമായിട്ട് സപ്പോര്‍ട്ട് തന്നിട്ടാണ് നില്‍ക്കുന്നത്. കിടക്കാനുള്ള ബെഡും വാക്കറും വര്‍ക്ക് ചെയ്യാന്‍ ലാപ്‌ടോപ്പും കൊണ്ടുതന്നിട്ടുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയാണ് സാറിനോടുള്ളത്.- ശ്രുതി പറഞ്ഞു

എണീറ്റ് നടക്കാന്‍ ആറ് മാസത്തോളമെടുക്കും. ഒരു ശാസ്ത്രക്രിയ കൂടിയുണ്ട്. സ്ഥിരവരുമാനത്തിന് ഒരു ജോലി അത്യാവശ്യമാണ്. പഠിക്കണമെന്നുമുണ്ട്. ഒന്നും ഉറപ്പിച്ച് തീരുമാനിച്ചിട്ടില്ല. ആലോചിച്ച് തീരുമാനങ്ങളെടുക്കുന്നതേയുളളൂവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. 

മൂന്നാഴ്ചകൂടി വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുകഴിഞ്ഞാൽ നടന്നുതുടങ്ങാം. തിങ്കളാഴ്ച ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിലും താങ്ങായിനിന്ന പ്രതിശ്രുതവരൻ ജെൻസണും വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ശ്രുതി വെള്ളിയാഴ്ചയാണ് ആശുപത്രിവിട്ട് വാടകവീട്ടിലേക്ക് മാറിയത്.

Content Highlights: everyone is supporting sruthi wayanad landslide