ഹൈക്കോടതി നിരോധിച്ചിട്ടും എരുമേലിയിൽ രാസസിന്ദൂരം സുലഭം; ഒറ്റ ദിവസം പിടിച്ചെടുത്തത് 900-ൽപരം പാക്കറ്റ്

#ന്യൂസ് ഡെസ്ക്
എരുമേലിയിൽ രാസസിന്ദൂരത്തിന് നിരോധനമുണ്ടെങ്കിലും പേട്ടതുള്ളലിനായി പല കളറുകളിൽ ഭക്തർ | Photo:mathrubhumi
എരുമേലിയിൽ രാസസിന്ദൂരത്തിന് നിരോധനമുണ്ടെങ്കിലും പേട്ടതുള്ളലിനായി പല കളറുകളിൽ ഭക്തർ | Photo:mathrubhumi

എരുമേലി: രാസസിന്ദൂരം നിരോധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും രാവുംപകലും ഒരുപോലെ പ്രവർത്തിക്കുന്ന സിന്ദൂരക്കടകളിൽ വിൽപ്പന നിർബാധം. ഡ്രഗ്‌സ് ആൻഡ് കെമിസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും സിന്ദൂരം കച്ചവടക്കാർ ഇപ്പോഴും കച്ചവടം നടത്തുകയാണ്.

നിരോധനം വന്നതോടെ, കടയുടെ മുൻപിൽ ഭക്തർക്ക് കാണാനായി ഓരോ പാത്രങ്ങളിൽ പലവിധ നിറങ്ങളുള്ള സിന്ദൂരം വെയ്ക്കുന്നത് ഒഴിവാക്കി ചെറിയ പായ്ക്കറ്റുകളിലായി സിന്ദൂരം സൂക്ഷിക്കുന്ന രീതിയാണിപ്പോൾ.

ഇത്തരത്തിൽ സിന്ദൂരക്കടയിൽ ഒളിപ്പിച്ചുവെച്ച 50-ഗ്രാമിൽ താഴെയുള്ള 950-ൽ പരം പലകളറിലുള്ള സിന്ദൂര പാക്കറ്റുകളാണ് ഡ്രഗ്‌സ് ആൻഡ് കെമിസ്റ്റ് വിഭാഗം സ്പെഷ്യൽ സ്‌ക്വാഡ് ചൊവ്വാഴ്ച എരുമേലി പോലീസ് സ്റ്റേഷൻ ജങ്ഷന് സമീപത്തെ മൈതാനിയിലെ താത്കാലിക കടയ്ക്കുള്ളിൽനിന്ന്‌ കണ്ടെടുത്തത്. രാസസിന്ദൂരം ആരോഗ്യപ്രശ്നവും പാരിസ്ഥിതിക പ്രശ്‌നത്തിനും കാരണമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതിയാണ് രാസസിന്ദൂരത്തിന്റെ ഉപയോഗം നിരോധിച്ചത്.

കോടതി ഉത്തരവിൻമേൽ തീർഥാടനകാലം തുടക്കത്തിൽതന്നെ ഉദ്യോഗസ്ഥർ സിന്ദൂരംകച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.

ഒരാഴ്ചമുമ്പ്‌ ഒരു വ്യാപാരിയുടെ വീട്ടിൽ സൂക്ഷിച്ച 950-ൽപ്പരംകിലോഗ്രാം സിന്ദൂരം കണ്ടെടുത്തിരുന്നു. ഇവയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പരിശോധനയിൽ അസി. ഡ്രഗ് കൺട്രോളർ അജു ജോസഫ് കുര്യൻ, എസ്. ശരത്കുമാർ, കെ.എ. റെയ്‌സ്, ജമീലാ ഹെലൻ ജേക്കബ്, ബബിതാ കെ.വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Despite a High Court ban, chemical sindoor sales are rampant in Erumely. Officials are conducting checks, but vendors continue to sell.