'മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളി അഹംഭാവം, ലക്ഷ്യം സതീശനെ ചെറുതാക്കി കാണിക്കാൻ'- ഇപി ജയരാജൻ

തിരുവനന്തപുരം: നിയമസഭയിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന ആവർത്തിച്ചുള്ള വിളിയിൽ പ്രതികരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന വിളി അഹംഭാവം നിറഞ്ഞതാണ്. ഇതിന് മരുന്നില്ലെന്നും ഇ.പി.യുടെ വിമർശനം.
'എനിക്ക് തോന്നിയ കാര്യം നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൊള്ളില്ല എന്നാണ്. പ്രതിപക്ഷ നേതാവാകുന്നതിന് കഴിവുള്ള ആളല്ല സതീശൻ. ഞാൻ തന്നെയാണ് പ്രമാണി, എനിക്കാണ് പ്രതിപക്ഷ നേതാവിന്റെ പ്രാപ്തിയെന്ന് കോൺഗ്രസുകാരെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നത്.
ഇന്ന് വിദ്യാർഥികൾ നേരിടുന്ന ഗൗരവമേറിയ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയമാണ് അവിടെ ചർച്ച ചെയ്യേണ്ടിയിരുന്നത്. അതിന് പകരം, മുഖ്യമന്ത്രിയെ ഈ രീതിയിൽ അഭിസംബോധന ചെയ്യുന്നു എന്നത് അത് വിളിക്കുന്നവരുടെ ഔചിത്യമാണ്. സോണിയ ഗാന്ധിയുടെ അടുത്ത് ഇത്തരം വാക്കുകൾ പ്രയോഗിക്കുമോ. രാഹുൽ ഗാന്ധിയുടെ അടുത്ത പ്രയോഗിക്കുമോ. അപ്പോൾ ഈ പ്രയോഗം സദുദ്ദേശപരമല്ല. അത് വി.ഡി. സതീശനെ ചെറുതാക്കാനും പ്രമാണിത്തം കാണിക്കാനുമുള്ള നിലപാടിന്റെ ഭാഗമായി വന്നതാണ്.' ഇ.പി. ജയരാജൻ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന ആവർത്തിച്ചുള്ള വിളി മുഖ്യമന്ത്രിയേയും പ്രകോപിപ്പിച്ചിരുന്നു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചുകൊണ്ടിരുന്നാൽ താൻ അപ്പപ്പോൾ മറുപടി പറയണമെന്നാണോ എന്നുചോദിച്ചു മുഖ്യമന്ത്രി എഴുന്നേറ്റു. ഇതിൽ മന്ത്രിമാരും പ്രതിപക്ഷനേതാവും കക്ഷിചേർന്നതോടെ ഇരുപക്ഷത്തും വാക്‌പോരും ബഹളവുമായി.
Content Highlights: EP Jayarajan criticizes Ramesh Chennithala`s repeated use of "Mr. Chief Minister"