ബംഗാളിലും ത്രിപുരയിലും നേരിട്ട ഭീഷണി കേരളത്തേയും ബാധിക്കുന്നു; ചോർന്ന കരുത്ത് വീണ്ടെടുക്കാന്‍ CPM

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങാനിരിക്കെ, ചോര്‍ന്നുപോകുന്ന പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മാറ്റിയെങ്കിലും വേണ്ടത്ര മാറ്റമുണ്ടാക്കാനായില്ലെന്നാണ് സിപിഎം നിരീക്ഷണം. മധുരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ ഒന്നിന് പതാക ഉയരും. 

കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനങ്ങളില്‍ പലതും നടപ്പാക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന സ്വയംവിമര്‍ശനമാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകനരേഖയില്‍ നടത്തുന്നത്. പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലില്‍ കാര്യമായ ചര്‍ച്ചനടക്കുമെന്ന് കരട് അവലോകനരേഖ വ്യക്തമാക്കി.

'2002-ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വിലയിരുത്തിയത് പാര്‍ട്ടിയുടെ ബഹുജനാടിത്തറയും കരുത്തും മുരടിച്ചുനില്‍ക്കുന്നുവെന്നാണ്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ബഹുജനാടിത്തറ തകര്‍ന്നതോടെ, സ്ഥിതി ഗുരുതരമായി. തകര്‍ച്ചയെന്നത് പൊതുസ്വഭാവമായി'- കരട് അവലോകനരേഖ ചൂണ്ടിക്കാട്ടി.

സ്വയംവിമര്‍ശനമായി കാണുന്നത്:

*വര്‍ഗ, ബഹുജന സമരങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷം വലിയ തോതില്‍ വളര്‍ത്തിയെടുക്കാനായിട്ടില്ല.
*പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയുടെ അടിസ്ഥാനസ്വഭാവത്തെ ബാധിച്ചു.
*ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കെതിരായ പ്രചാരണമേറ്റെടുക്കാനുള്ള കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ആഹ്വാനം സ്ഥിരം കണ്‍വെന്‍ഷനുകളിലും പ്രചാരണപരിപാടികളിലും ഒതുങ്ങി.
*ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ രൂപവത്കരിക്കണമെന്ന കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം പാലിക്കപ്പെട്ടില്ല.
* ഗ്രാമീണ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ദരിദ്ര ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം.

സ്വത്വരാഷ്ട്രീയത്തിന്റെ ഭിന്ന വകഭേദങ്ങള്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ബഹുജനാടിത്തറയെ തകര്‍ത്തതുപോലെ കേരളത്തിലും അതിന്റെ ഭീഷണി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സിപിഎം കരട് അവലോകനരേഖ വ്യക്തമാക്കി.
 

Content Highlights: CPM upcoming 24th Party Congress in Madurai aims to address declining influence and strengthen