എ.ഐ. വന്നാൽ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കും, രാജ്യം സ്‌ഫോടനാത്മകമാവും- എം.വി. ഗോവിന്ദൻ

തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) വന്നാൽ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മ ഉണ്ടാവുകയും വാങ്ങൽശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഐ. സോഷ്യലിസത്തിലേക്കു നയിക്കുമെന്ന മുൻനിലപാടിൽനിന്ന് പിന്മാറിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി.
'മാർക്‌സിസത്തിന്റെ ഭാഗമായി, ഒരു ഭാഗത്ത് സമ്പത്ത് കേന്ദ്രീകരിക്കുകയാണെന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. കേരളത്തിലേത് പരിശോധിക്കുകയാണെങ്കിൽ 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണ്. 50 ശതമാനം ജനങ്ങൾക്ക് മൂന്ന് ശതമാനവും. എ.ഐ. വരുന്നതോടെ വൈരുധ്യം കൂടും. അതിശക്തിയായി കൂടും. അത് ഇന്നല്ലെങ്കിൽ നാളെ ചർച്ച ചെയ്യും. 60% തൊഴില്ലിലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാൽതന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. അത് വളരെ വളരെ ഗുരുതരമായിരിക്കും. നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയെ വർഗസമരത്തിലൂടെ മാറ്റാതെ ലോകത്ത് ഒരു രാജ്യത്തിനും മുന്നോട്ടു പോവാൻ കഴിയാത്ത സാഹചര്യം വരുന്നതിനുള്ള ഒരു ഇടവഴിയാണ് എ.ഐ. ഉൾപ്പെടെയുള്ളതെന്നാണ് പറഞ്ഞത്.'
'ഉത്പാദന വിതരണ ഘടനയിലാണ് മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. ഉത്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത. ഈ എ.ഐ. സംവിധാനം മുഴുവൻ ആരുടെ കയ്യിലാ വരിക? നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളിയുടെ കയ്യിലാണോ, കൃഷിക്കാരന്റെ കയ്യിലാണോ, ഇടത്തരക്കാരന്റെ കയ്യിലാണോ? എല്ലാം വരുന്നത് കുത്തകമുതലാളികളുടെ കയ്യിലായിരിക്കും.'- ഗോവിന്ദൻ പറഞ്ഞു.
കുത്തക മുതലാളിത്തത്തിന്റെ ഭാഗമായി 60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങൽശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതി. സ്‌ഫോടനാത്മകമായിരിക്കും. അതുകൊണ്ടാണ് സോഷ്യലിസത്തിലേക്കുള്ള യാത്രയിൽ അധ്വാനിക്കുന്ന വർഗം അതിശക്തിയായി ഈ ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റി പുതിയ രീതിയിൽ മുന്നോട്ടു പോവുമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു.
Content Highlights: cpm state secretary mv govindan on ai socialism