‘തിരഞ്ഞെടുപ്പ് കാലമാണ്, ജാഗ്രതവേണം’; വിവാദ പ്രസ്താവനയിൽ ബാലനെതിരേ ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

#മാതൃഭൂമി ന്യൂസ്
എ.കെ. ബാലൻ
എ.കെ. ബാലൻ

പാലക്കാട്: ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ എ.കെ. ബാലനെതിരേ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പ് കാലമാണിതെന്നും ഈ കാലത്ത് നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ ജാഗ്രത വേണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. നേരത്തെയും തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു.

തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ നടത്തുന്ന ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുന്നുണ്ട്. അത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുത്തിരുന്നു.

അതേസമയം, വിവാദ പരാമർശത്തിൽ ബാലനെ ന്യായീകരിച്ചുകൊണ്ടുള്ള നിലപാടായിരുന്നു ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വർഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതായിരുന്നു എ.കെ. ബാലൻ ഓർമിപ്പിച്ചതെന്നാണ് താൻ കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Content Highlights: cpm palakkad secretariat criticises ak balan jamaat islami remark controversy