പെരിയ സംഭവം: പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എ.കെ.ബാലന്‍, വിധിക്കുശേഷം പ്രതികരണമെന്ന് എം.വി ഗോവിന്ദൻ

പത്തനംതിട്ട: പെരിയ കൊലപാതകക്കേസില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ.ബാലന്‍. പെരിയ കൊലപാതകത്തെത്തുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എല്ലാം നിയമപരമായ നടപടിയെന്നും പോലീസ് മികച്ച അന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോണ്‍ഗ്രസ്‌കാരന്‍ മറ്റൊരു കോണ്‍ഗ്രസുകാരനെ കൊല്ലാന്‍ യാതൊരു മടിയും കാണിക്കാത്ത ക്രിമിനല്‍ പാര്‍ട്ടിയാരാണെന്ന് കേരളം കണ്ടതാണെന്ന് എ.കെ.ബാലന്‍ പറഞ്ഞു. തൃശൂരിൽ നടന്ന കൊലപാതകത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. രണ്ടു ഗ്രൂപ്പായി പോയതുകൊണ്ടല്ലേ അന്ന് രണ്ടു ചെറുപ്പക്കാരെ പച്ചയായി അറത്തുകൊന്നതെന്നും എ.കെ.ബാലന്‍ ചോദിച്ചു. ആ പാര്‍ട്ടിയാണ് സി.പി.എം. കൊലയാളികളെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധി വന്നതിനുശേഷം പ്രതികരിക്കാം-എം.വി.ഗോവിന്ദന്‍
പെരിയ കൊലപാതകത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി വിധി വന്നതിനുശേഷം പ്രതികരിക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിധി ഭാഗികമായിട്ടേ വന്നിട്ടുള്ളൂ, എല്ലാം കൂടി വന്നിട്ട് പറയാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പിന്നീടും ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും ജനുവരി മൂന്നാം തീയതിയ്ക്ക് ശേഷം പ്രതികരിക്കാമെന്ന നിലപാടില്‍ എം.വി.ഗോവിന്ദന്‍ ഉറച്ചുനിന്നു.
Content Highlights: Senior CPM leader A.K. Balan denies party`s involvement in the Periya murder case.