വാവര് സ്വാമിക്കെതിരായ പരാമർശം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേ പരാതിനൽകി കോൺഗ്രസ്

അഡ്വ. ബി ഗോപാലകൃഷ്ണന്‍ | Photo: Mathrubhumi
അഡ്വ. ബി ഗോപാലകൃഷ്ണന്‍ | Photo: Mathrubhumi

കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ്. എൻ.ഡി.എ പൊതുയോ​ഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. 

വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം.

'എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ... ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?', എന്നായിരുന്നു പ്രസം​ഗം. 

വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേയും കഴിഞ്ഞദിവസം കോൺ​ഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെയായിരുന്നു സുരേഷ്‌ഗോപിയുടെയും പരാമര്‍ശം. നാലക്ഷരബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്നാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി സുരേഷ്‌ഗോപി പറഞ്ഞത്.

Content Highlights: Congress filed complaint against BJP leader B Gopalakrishnan Remarks against Vavar Swamy