'എന്റെ കൂട്ടുകാരൻ ആർച്ച് ബിഷപ്പായോ... വലിയ സന്തോഷം'; കുട്ടിക്കാലംമുതലുള്ള ഓർമകളുമായി സുഹറാ ബാവ

#ഇ.പി. രാജീവ്
സുഹറാ ബാവയും സഹോദരിമാരും ഡോ. വർഗീസ് ചക്കാലക്കലിനൊപ്പം
സുഹറാ ബാവയും സഹോദരിമാരും ഡോ. വർഗീസ് ചക്കാലക്കലിനൊപ്പം

“ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ മാത്രമല്ല കുട്ടിക്കാലം മുഴുവൻ കളിക്കൂട്ടുകാരായിരുന്നു...” ഇക്കാര്യം സുഹറാ ബാവയ്ക്ക് മാത്രമല്ല ഡോ. വർഗീസ് ചക്കാലക്കലിനും ഒരേ ഓർമകളാണ്. മാള പള്ളിപ്പുറം എൽപി സ്കൂളിൽ പഠിക്കുമ്പോൾ മാത്രമല്ല അടുത്ത വീട്ടിലെ താമസക്കാരായതിനാൽ തുടർന്നും കുട്ടിക്കാലം മുഴുവൻ കളിച്ചുനടന്നതായി മാള പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കൂടിയായ സുഹറാ ബാവ ഓർക്കുന്നു. കല്ലുകളി, കിളികളി എന്നിങ്ങനെ നീണ്ട കളിചിരി കുട്ടിക്കാലമാണ് ഇവരുടെ ഓർമയിലുള്ളത്.

ബിഷപ്പ് സ്ഥാനം ഏറ്റെടുത്തപ്പോൾ 1998-ൽ മാളയിൽ സ്വീകരണം നൽകിയ വേദിയിൽ പഞ്ചായത്ത് പ്രസിഡന്റായ സുഹറാ ബാവയും ഉണ്ടായിരുന്നു. ആ വേദിയിൽ പ്രസംഗത്തിൽ സുഹറ എന്റെ കളിക്കൂട്ടുകാരിയാണെന്ന് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞത് ഇപ്പോഴും സുഹറാ ബാവയുടെ ഓർമയിലുണ്ട്. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മാത്രമല്ല കുട്ടിക്കാലം മുഴുവൻ വർഗീസ് ചക്കാലയ്ക്കലിന്റെ വീട്ടിലായിരുന്നു കൂട്ടുകാരുമൊത്ത് കളിച്ചിരുന്നത്.

സഹോദരനായ തോമസ് ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടാകാറുണ്ടെന്ന് ഇവർ ഓർക്കുന്നു. ഡോ. വർഗീസ് ചക്കാലയ്ക്കലിന് ഏത് ഉന്നതപദവി ലഭിച്ചാലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരിൽ ഒരാളാണ് ഈ കൂട്ടുകാരി. ഡോ. വർഗീസ് ചക്കാലയ്ക്കലിന് മാളയിൽ നൽകിയ സ്വീകരണച്ചടങ്ങിലും എടാകൂടത്തിൽ വീട്ടിൽ സുഹറാ ബാവ പങ്കെടുത്ത് സൗഹൃദം പങ്കിട്ടിരുന്നു. കളിക്കൂട്ടുകാരൻ ആർച്ച് ബിഷപ്പായിയെന്ന വാർത്ത മാതൃഭൂമിയിൽനിന്ന് വിളിച്ചറിയിച്ചപ്പോൾ സുഹറാ ബാവയുടെ മറുപടി ഇതായിരുന്നു. എന്റെ കൂട്ടുകാരൻ ആർച്ച് ബിഷപ്പായോ? വലിയ സന്തോഷം.

Content Highlights: Suhara Bava cherishes her childhood friendship with Archbishop Dr. Varghese Chakkalakkal