സാജന്റെ ആത്മഹത്യ: രേഖകൾ കാണാതായി, പി. ജയരാജനെ ഒതുക്കി

#ന്യൂസ് ഡെസ്ക്
സാജൻ
സാജൻ

തിരുവനന്തപുരം: ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിൽ പി.കെ. ശ്യാമളയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ‍. വളരെ പ്രധാനപ്പെട്ട ചില രേഖകൾ ഓഫീസിൽ നിന്ന് കാണാതായിട്ടുണ്ടെന്നും അതിനൊക്കെ ഉപയോഗിച്ച ആളുകൾ ഇപ്പോഴും അവിടെ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സാജന്റെ മരണത്തിൽ ജനം പ്രകോപിതരായിരുന്നു. മരണം വലിയ വേദനയായിരുന്നു. ഉത്തരവാദി പി.കെ.ശ്യാമളയാണെന്ന് വ്യാപകമായി പ്രചാരണം വന്നു. അവർക്ക് പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയായിരുന്നു. ചെയർപേഴ്‌സനെ രക്ഷിക്കാൻനിന്നാൽ പാർട്ടിക്കെതിരേ ജനം തിരിയും. അന്ന് വിശദീകരണയോഗം വിളിച്ചു.

ശ്യാമളയെ ന്യായീകരിച്ച് പൊതുയോഗം നടത്താൻ സാധിക്കില്ലായിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞാണ് ജനങ്ങളെ ആശ്വസിപ്പിച്ചത്. അത് പറഞ്ഞതിന്റെ പേരിൽ പി.ജയരാജനും എം.വി.ജയരാജനും താനും എം.വി.ഗോവിന്ദന്റെ നോട്ടപ്പുള്ളികളായി. നടപടിയെടുക്കുമെന്ന് പറഞ്ഞവർക്കുനേരേയാണ് നടപടിയെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു തോറ്റു. പിന്നീട് ജില്ലാ സെക്രട്ടറിയാക്കിയില്ല. എം.വി.ജയരാജൻ ഉൾപ്പടെ മറ്റു പലരെയും തോറ്റപ്പോൾ തിരികെ ജില്ലാ സെക്രട്ടറിയാക്കി.

സാജന്റെ മരണത്തിൽ ശ്യാമളയ്ക്ക് ഉത്തരവാദിത്വമില്ലെന്ന റിപ്പോർട്ട് പിന്നീട് തയ്യാറാക്കിച്ചു. ചെയർപേഴ്‌സന്റെ കസേരയിൽ താനിരിക്കുന്ന കാലത്തോളം അനുമതി കൊടുക്കില്ലെന്ന് ശ്യാമള സാജനോട് പറഞ്ഞത് അങ്ങാടിപ്പാട്ടാണെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു

കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് സാജനോട് പറയുകയായിരുന്നു വേണ്ടത്. സ്വാഭാവികമായും അന്ന് എം.വി.ഗോവിന്ദന്റെ ഇടപെടൽ ശ്യാമളയെ രക്ഷിക്കാൻ ഉണ്ടായിട്ടുണ്ടാകും. സംഭവത്തിൽ പിന്നീട് പോലീസ് അന്വേഷണ കമ്മീഷനെവെച്ചു. എന്നാൽ, ടീച്ചർക്ക് ഒന്നിലും ഉത്തരവാദിത്തമില്ലെന്ന റിപ്പോർട്ടാണ് തയ്യാറാക്കിച്ചത്.

പി.കെ.ശ്യാമള കുറ്റക്കാരിയല്ലെന്നാണ് പോലീസ് കണ്ടെത്തിയത്.വളരെ പ്രധാനപ്പെട്ട ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്.അതിനൊക്കെ ഉപയോഗിച്ച ആളുകൾ ഇപ്പോൾ അവിടെയുണ്ട്.

അഴിമതിയെ മൂടിവെക്കുകയും ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നതെന്നും ടി.കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു

Content Highlights: Investigation into the disappearance of documents related to Sajan's death., Allegations of political protection provided to P.K. Shyamala., Internal party friction between P. Jayarajan, M.V. Jayarajan, and M.V. Govindan., Critical analysis of the police inquiry report clearing the chairperson.