പെൻഷനും റേഷനരിയുംമാത്രം; രോഗപ്പായയിൽ ബീരമ്മ, മക്കളെവിടെയെന്നറിയില്ല, ഓട്ടോ കൂലിപോലുമില്ലാതെ വലയുന്നു

കാളികാവ്: ചികിത്സയും പരിചരണവും ലഭിക്കാതെ ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ തൊണ്ണൂറുകാരി ബീരമ്മ അത്യാസന്നനിലയിൽ. രണ്ടാഴ്‌ചയായി ഭക്ഷണംപോലും കഴിക്കാനാകാത്ത അവസ്ഥയിൽ സഹോദരി കുറുമ്പിയുടെ വീട്ടുവരാന്തയിലാണ് ഇവർ കിടക്കുന്നത്. ആശുപത്രിയിലെത്തിക്കാനോ ചികിത്സ ഉറപ്പാക്കാനോ ആരും തയ്യാറായിട്ടില്ല. എഴുന്നേറ്റുനടക്കാൻ കഴിയാതായ ബീരമ്മയെ പരിചരിക്കുന്ന സഹോദരി കുറുമ്പിയും കടുത്ത ദുരിതത്തിലാണ്.
കുറുമ്പിയുടെ ഭർത്താവ് പത്തുവർഷമായി രോഗബാധിതനായി കിടപ്പിലായതിനാൽ കുടുംബത്തിന്റെ മുഴുവൻ ചുമതലയും ഇവർക്കാണ്. വാർധക്യ പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ഏക സ്ഥിരവരുമാനം. റേഷൻകടയിൽനിന്നു ലഭിക്കുന്ന അരിയാണ് പ്രധാന ആശ്രയം. രോഗികളായ ഇരുവർക്കും മരുന്നും ചികിത്സയും ലഭ്യമാക്കാൻ കുറുമ്പിക്ക് കഴിയുന്നില്ല. ബീരമ്മയെ ആശുപത്രിയിലെത്തിക്കാൻ ഒരു ഓട്ടോറിക്ഷ വിളിക്കാനുള്ള പണംപോലുമില്ലെന്ന് കുറുമ്പി പറഞ്ഞു.
ബീരമ്മയ്ക്ക് രണ്ടു മക്കളുണ്ടെങ്കിലും അവരെക്കുറിച്ച് വിവരമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യനില മോശമാകുന്നതിനുമുൻപ് നാട്ടിലൂടെ സഞ്ചരിച്ച് ഭക്ഷണംതേടിയാണ് ബീരമ്മ കഴിഞ്ഞിരുന്നത്.
ആവശ്യമായ സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണു പരാതി. ഐ.ടി.ഡി.പി.യുടെ ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗുരുതരാവസ്ഥയിലുള്ള ബീരമ്മയ്ക്ക് ചികിത്സയും ആവശ്യമായ സഹായവും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Content Highlights: 90-year-old Beeramma is in critical condition without medical support., Living in extreme poverty with her sister in Chokkad, Kalikavu., Lack of ITDP intervention and government assistance highlighted., Family relies solely on old-age pension and ration rice.