ബംഗാളിൽ വീണ്ടും ട്വിസ്റ്റ്; നന്ദിഗ്രാമിന് പിന്നാലെ മമത രജി നഗറിൽ നിർത്തിയ സ്ഥാനാർഥിയും പിന്മാറി

കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അട്ടിമറികൾ തുടരുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിക്ക് പിന്നാലെ രജി നഗറിൽ മമത നിർത്തിയ സ്ഥാനാർഥിയും നാമനിർദേശ പത്രിക പിൻവലിച്ചു. തൃണമൂൽ മമത വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന റബീഉൽ ആലം ചൗധരിയാണ് പത്രിക പിൻവലിച്ചത്. ഇതോടെ ഒക്ടോബർ ആറിന് ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മമതയ്ക്ക് സ്ഥാനാർഥികളില്ലാതായി.
നന്ദിഗ്രാമിൽ മമതാപക്ഷ തൃണമൂൽ നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചു. ബി.ജെ.പി. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്. തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമതാ ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരേയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ടി.എം.സി.യുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണിത്. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന പേരും 'രണ്ട് പൂക്കളും പുൽച്ചെടിയും' എന്ന ചിഹ്നവും ഇനി പാർട്ടിക്ക് ഉപയോഗിക്കാനാവില്ല. വെള്ളിയാഴ്ച ഇരുവിഭാഗത്തിനും കമ്മിഷൻ പുതിയ പേരുകൾ നൽകി. ഔദ്യോഗിക വിഭാഗത്തിന് 'മമത ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്'. ചിഹ്നം 'ഫുട്‌ബോൾ കളിക്കാരൻ'. ഋതബ്രതയുടെ വിമത വിഭാഗത്തിന് 'ഡെമക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'എൻവലപ്' ചിഹ്നവുമാണ് നൽകിയത്.
Content Highlights: TMC candidates in Nandigram and Reginagar withdrew their nominations for the October 6 by-elections., Election Commission froze the official TMC name and 'twin flowers and grass' symbol amid factional feuds., New names and symbols were allotted to the Mamata and Ritabrata factions by the Commission., Congress candidate supported by Mamata was arrested in connection with a 2007 murder case.