ബംഗാളിൽ SIR നടപടികൾ ജഡ്ജിമാരുടെ മേൽനോട്ടത്തിൽ നടത്തണം- അസാധാരണ നീക്കവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്ഐആർ നടപടികൾക്കായി ജഡ്ജിമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ വിശ്വാസക്കുറവ് നിലനിൽക്കുന്നുണ്ട്. ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും ദൗർഭാഗ്യകരമായ സാഹചര്യമാണ്. ഇതിനിടയിൽ എസ്ഐആർ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കാരണം അസാധാരണ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നുവെന്ന് കോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് ശനിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങളും ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മിഷന്‍റെ പരാതിയും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിഷയത്തിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.
Content Highlights: Supreme Court Intervenes in Bengal SIR Dispute, Appoints Judicial Officers to Oversee Process