സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി, ചെലവ് സ്വന്തമായി വഹിക്കണം- ഹൈക്കോടതി

സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | Photo: PTI
സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | Photo: PTI

ചെന്നൈ: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. നിലവില്‍ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ബാലാജി ഉള്ളത്. ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബമാണ് കോടതിയെ സമീപിച്ചത്. അദ്ദേഹം സ്ഥിരമായി കാണുന്നത് കാവേരി ആശുപത്രിയിലെ ഡോക്ടറെ ആണെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു. 

ജസ്റ്റിസുമാരായ നിഷാ ബാനു, ഡി. ഭരത ചക്രവര്‍ത്തി എന്നിവരുടെ ബെഞ്ചാണ് ബാലാജിയുടെ ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്. ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും ബാലാജി സ്വന്തംനിലയ്ക്ക് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കാവേരി ആശുപത്രിയിലെ ബാലാജിയുടെ ചികിത്സാ വിവരങ്ങളെ കുറിച്ച് അറിയാന്‍ ഇ.ഡി. തിരഞ്ഞെടുത്ത ഡോക്ടര്‍മാരുടെ സംഘത്തിന് അദ്ദേഹത്തെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 

ബുധനാഴ്ച രാവിലെയാണ് സെന്തില്‍ ബാലാജിയെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഓമന്ദുരാര്‍ ഗവണ്‍മെന്റ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുണ്ടെന്ന് കണ്ടെത്തുകയും ബൈപാസ് ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Content Highlights: senthil balaji to be shifted to private hospital