അറസ്റ്റ് ചെയ്തെന്ന് സത്യപാൽ മാലിക്, ഇല്ലെന്ന് പോലീസ്; കർഷകരുടെ ഖാപ് പഞ്ചായത്തിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഖാപ്പ് പഞ്ചായത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. ഡല്‍ഹി ആര്‍.കെ. പുരം പോലീസാണ് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ഖാപ്പ് പഞ്ചായത്ത് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കര്‍ഷകസംഘനടകള്‍ പിന്മാറി.
ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 36 ഖാപ്പുകളിലെ കര്‍ഷകനേതാക്കളായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍, തങ്ങളേയും സത്യപാല്‍ മാലിക്കിനേയും അറസ്റ്റ് ചെയ്‌തെന്ന് ബി.കെ.യു. നേതാവ് ഗുര്‍ണാം സിങ് ചധുനി ആരോപിച്ചു. സത്യപാല്‍ മാലിക്ക് അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഖാപ്പ് നേതാക്കളുടെ പരിപാടി തീരുമാനിച്ചിരുന്നുവെന്നും എന്നാലത് പോലീസ് ബലം പ്രയോഗിച്ച് നിര്‍ത്തിച്ചുവെന്നും ഗുര്‍ണാം സിങ് ആരോപിച്ചു.
ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനിലേക്കാണ് ഞങ്ങളെ മാറ്റിയത്. സത്യപാല്‍ മാലിക്ക് ആര്‍.കെ. പുരം പോലീസ് സ്‌റ്റേഷനിലാണ് ഉള്ളതെന്നും ഗുര്‍ണാം സിങ് അറിയിച്ചു. താനിപ്പോള്‍ ആര്‍.കെ. പുരം പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുകയാണെന്നും അല്‍പ്പസമയത്തിനകം പോലീസിന് ചൗള പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ മാറ്റാമെന്നും സത്യപാല്‍ മാലിക്ക് അറിയിച്ചിരുന്നു.
എന്നാല്‍, സത്യപാല്‍ മാലിക്കിനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് സൗത്ത്- വെസ്റ്റ് ഡി.സി.പി. മനോജ് സി. അറിയിച്ചു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണ്. സത്യപാല്‍ മാലിക്കിന് തോന്നുമ്പോള്‍ മടങ്ങിപ്പോകാമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഇതിന് പിന്നാലെ സത്യപാല്‍ മാലിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങി.
Content Highlights: Satya Pal Malik at RK Puram Police Station as Cops Detain Khap Leaders at His House