ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി റഷ്യ; വെനസ്വേലയും മുന്നിലേക്ക്

#ന്യൂസ് ഡെസ്ക്
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

കൊച്ചി: ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) വിതരണക്കാരായി റഷ്യ. 2026 ഫെബ്രുവരിയിൽ റഷ്യയിൽനിന്ന് പ്രതിദിനം 10.7 ലക്ഷം ബാരൽ ക്രൂഡാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ജൂണിൽ ഇത് 27.3 ലക്ഷത്തിലേക്ക് ഉയർന്നു. ജൂലായ് 15-ലെ കണക്കനുസരിച്ച് ഇറക്കുമതി 25.9 ലക്ഷം ബാരലാണ്.

രണ്ടാമത്തെ വലിയ വിതരണക്കാരായ സൗദി അറേബ്യ നൽകുന്നതിനേക്കാൾ നാലിരട്ടിയോളം ക്രൂഡാണ് ജൂലായിൽ ഇന്ത്യയ്ക്ക് റഷ്യ നൽകുന്നത്.

2022-ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതുമുതൽ വിലക്കിഴിവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഇന്ത്യ വലിയതോതിൽ വാങ്ങിയിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി യു.എസ്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുകയും, റോസ്നെഫ്റ്റ്, ലുക്കോയിൽ തുടങ്ങിയ പ്രമുഖ റഷ്യൻ ഊർജ കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

വെനസ്വേലയും മുന്നിലേക്ക്

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും വെനസ്വേല ഇടംപിടിച്ചു. 2026-ന്റെ തുടക്കത്തിൽ വെനസ്വേലൻ എണ്ണ കയറ്റുമതിക്കുമേലുള്ള യു.എസ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് ഇതിന് പിന്നിൽ. ഏപ്രിലിൽ പ്രതിദിനം 2.8 ലക്ഷം ബാരൽ എന്ന നിരക്കിലാണ് വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചത്. മേയിൽ 2.7 ലക്ഷം ബാരലും ജൂണിൽ 2.8 ലക്ഷം ബാരലും ഇന്ത്യയിലെത്തി. ജൂലായ് 15 ആയപ്പോഴേക്കും പ്രതിദിനം 3.4 ലക്ഷം ബാരലിലേക്ക് ഉയർന്നു. മുൻപ് ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരിൽ ഒന്നായിരുന്നു വെനസ്വേല. 2017-18 സാമ്പത്തിക വർഷം ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 6.7 ശതമാനം വെനസ്വേലയിൽ നിന്നായിരുന്നു. ആഗോള ക്രൂഡ്-എൽ.എൻ.ജി. വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കനത്ത തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതാണ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളെ തങ്ങളുടെ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ പ്രേരിപ്പിച്ചത്.

Content Highlights: Russia supplied 25.9 lakh barrels of crude per day to India as of July 2026., Russian supply is four times higher than Saudi Arabia's current exports to India., Venezuela has re-entered India's top five crude suppliers following US sanction relief., Geopolitical tensions in the Strait of Hormuz have driven India to diversify its oil sourcing.