ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ മേൽ സമ്മർദം ചെലുത്തുന്നു, അവരെ തകർക്കുന്നു- രാഹുൽ ഗാന്ധി

കോട്ട (രാജസ്ഥാൻ): ഇന്ത്യയിലെ വിദ്യാഭ്യാസ രീതി കുട്ടികളെ സമ്മർദത്തിലാക്കുന്നുവെന്നും അവരെ മാനസികമായി തളർത്തുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ കോച്ചിങ് ഹബ്ബായി അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' (വിദ്യാർഥികളുടെ ശബ്ദം) മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛാത്രോം കി ഗൂഞ്ച് ഒരു രാഷ്ട്രീയ യോഗമല്ലെന്നും നല്ലൊരു ഭാവിക്ക് വേണ്ടി കഷ്ടപ്പെടുന്ന യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഒരു വിദ്യാർഥിക്കും ഇനി മത്സര പരീക്ഷകളിൽ മോശം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ വിദ്യാർഥികളുമായി നേരിട്ട് സംവദിച്ചു. ഇതിന്റെ ഭാഗമായി നീറ്റ്, ജെഇഇ, സിവിൽ സർവീസ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന അഞ്ച് വിദ്യാർഥികളെ അദ്ദേഹം വേദിയിലേക്ക് വിളിച്ച് സംസാരിച്ചു. അവരുടെ സ്വപ്നങ്ങളെക്കുറിച്ചും പഠനത്തിനായി ചെലവാകുന്ന തുകയെക്കുറിച്ചും ചോദിച്ചറിഞ്ഞു.
നിലവിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രയാസങ്ങൾ ലോകത്തെ അറിയിക്കാൻ രാജ്യവ്യാപകമായി ഒരു പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ ഈ കാമ്പയിൻ രാജ്യത്തുടനീളം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അലഹബാദ്, പട്ന, ഡൽഹി എന്നിവിടങ്ങളിലും വിദ്യാർഥി സമ്മേളനങ്ങൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Rahul Gandhi highlights extreme pressure on students in Kota coaching centers., Concerns raised over paper leaks and rising unemployment., Direct interaction with NEET, JEE, and Civil Services aspirants., Demand for Education Minister Dharmendra Pradhan's resignation., Launch of a nationwide student campaign led by NSUI and Youth Congress.