ബിഹാറിൽ നിതീഷ് യുഗത്തിന് അവസാനം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
സാമ്രാട്ട് ചൗധരിയും നിതീഷ് കുമാറും | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ
സാമ്രാട്ട് ചൗധരിയും നിതീഷ് കുമാറും | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ

പട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ യുഗാന്ത്യം കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച അവസാനത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ലോക്ഭവനിലെത്തി അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാരിന് പൂർണ സഹകരണവും അദ്ദേഹം ഉറപ്പുനൽകി.

നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച വൈകീട്ട് എൻഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

ഒബിസി വിഭാഗത്തിൽനിന്നുള്ള സാമ്രാട്ട് ചൗധരി ബിഹാറിൽ പുതിയ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതിനിടെ, ബിജെപി നേതാക്കളായ നിത്യാനന്ദ് റായ്, രേണു ദേവി തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. ജെഡിയു നേതാവും നിതീഷ് കുമാറിന്റെ മകനുമായ നിഷാന്ത് കുമാർ മുഖ്യമന്ത്രിയായേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. തുടർന്നാണ് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം കുറിച്ച് സാമ്രാട്ട് ചൗധരിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അല്ലെങ്കിലും ബിഹാറിന്റെ വികസനത്തിന് നിതീഷ് കുമാർ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് ജെഡിയു വർക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ മാധ്യമങ്ങളോട് പറഞ്ഞു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് 2025-ലെ തിരഞ്ഞെടുപ്പിൽ ജെഡിയുവും എൻഡിഎയും പോരാടിയത്. പുതിയ സർക്കാരും അദ്ദേഹത്തിന്റെ നയങ്ങൾ പിന്തുടരും. പുതിയ സർക്കാരിന്റെ പ്രവർത്തനവും നിതീഷ് കുമാറിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും. മുഖ്യമന്ത്രി അല്ലെങ്കിലും നിതീഷ് കുമാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബിഹാറിൽ മാത്രമായിരിക്കും. പാർലമെന്റ് സമ്മേളനത്തിന് മാത്രമായിരിക്കും അദ്ദേഹം ഡൽഹിയിൽ പോവുകയെന്നും സഞ്ജയ് കുമാർ ഝാ പറഞ്ഞു.

പത്തുതവണ ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന രാഷ്ട്രീയനേതാവാണ് ജെഡിയു അധ്യക്ഷനായ നിതീഷ് കുമാർ. അടുത്തിടെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ മനസിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നതായും അത് നിറവേറ്റുന്നതിനായാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാറിൽ എംഎൽഎ, എംഎൽസി പദവികളിലും ലോക്‌സഭ എം.പി.യായും പ്രവർത്തിച്ച നിതീഷ്, രാജ്യസഭ എം.പിയാകുന്നത് ആദ്യമായിട്ടായിരുന്നു.

Content Highlights: Nitish Kumar resigns as Bihar Chief Minister in 2026., Samrat Choudhary appointed as the new Chief Minister of Bihar., Transition follows Nitish Kumar's election to the Rajya Sabha., New government to continue under Nitish Kumar's policy guidance., Official swearing-in ceremony scheduled for Wednesday.