നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30,000 രൂപ മുടങ്ങാതെ ജീവനാംശം നല്‍കണം, സമാജ്‌വാദി എംപിയോട് കോടതി

മൊഹിബ്ബുള്ള നദ്‌വി | Photo : Facebook, അലഹബാദ് ഹൈക്കോടതി | Photo : AFP
മൊഹിബ്ബുള്ള നദ്‌വി | Photo : Facebook, അലഹബാദ് ഹൈക്കോടതി | Photo : AFP

പ്രയാഗ്‌രാജ്: നാലാമത്തെ ഭാര്യയ്ക്ക് എല്ലാ മാസവും മുടങ്ങാതെ ജീവനാംശം നൽകണമെന്നും അല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും എംപിയോട് നിർദേശിച്ച് അലഹബാദ് ഹൈക്കോടതി. റാംപുരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിയോടാണ് ഹൈക്കോടതി നിർദേശം നൽകിയത്. 

അതേസമയം, ദാമ്പത്യ തർക്കത്തിന് പരിഹാരം കാണുന്നതിനായി വിഷയം ഹൈക്കോടതിയുടെ മധ്യസ്ഥതാ കേന്ദ്രത്തിലേക്ക് ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശർമ്മ വിടുകയും ചെയ്തു. ഒത്തുതീർപ്പിലെത്താൻ കോടതി മൂന്നുമാസം സമയം അനുവദിക്കുകയും നിശ്ചിതതുക കെട്ടിവെക്കാൻ നദ്‌വിയോട് ഉത്തരവിടുകയും ചെയ്തു. ഇതിൽ നിന്ന് 30,000 രൂപ പ്രതിമാസം ഭാര്യക്ക് ജീവനാംശമായി നൽകണം.

ആഗ്രയിലെ കുടുംബകോടതി അഡിഷണൽ പ്രിൻസിപ്പൽ ജഡ്ജി 2024 ഏപ്രിൽ 1-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് നദ്‌വി ഹർജി നൽകിയത്. ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ, വിഷയം ദാമ്പത്യ തർക്കവുമായി ബന്ധപ്പെട്ടതാണെന്നും അത് രമ്യമായി പരിഹരിക്കാൻ നദ്‌വിക്ക് താൽപര്യമുണ്ടെന്നും എംപിയുടെ അഭിഭാഷകൻ അറിയിച്ചു. അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് വിഷയം മധ്യസ്ഥതാ കേന്ദ്രത്തിലേക്ക് വിട്ടത്.

ആവശ്യപ്പെട്ട തുക നിക്ഷേപിക്കുന്നതിലോ നിലവിലെ ജീവനാംശം നൽകുന്നതിലോ നദ്‌വി പരാജയപ്പെടുകയോ അല്ലെങ്കിൽ മധ്യസ്ഥത പരാജയപ്പെടുകയോ ചെയ്താൽ ഇടക്കാല ഉത്തരവ് സ്വമേധയാ റദ്ദാകുമെന്നും ഉത്തരവിൽ കോടതി മുന്നറിയിപ്പ് നൽകി.

Content Highlights: Allahabad High Court directs Samajwadi Party MP Mohibbullha Nadvi to pay monthly alimony to his fourth wife. Case referred to mediation center.