ഇന്ത്യന്‍ എംബസിയുടെ സുരക്ഷ ഉറപ്പാക്കിയ മായയും ബോബിയും റൂബിയും കാബൂളില്‍ നിന്നും തിരിച്ചെത്തി

ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശ്വാനന്‍മാര്‍ | Photo : ani
ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശ്വാനന്‍മാര്‍ | Photo : ani

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സംഘര്‍ഷഭൂമിയില്‍നിന്ന് തിരിച്ച് എത്തിയിരിക്കുകയാണ്‌ മായയും ബോബിയും റൂബിയും. ഐ.ടി.ബി.പിയുടെ ശ്വാന സേനാംഗങ്ങളായിരുന്നു ഇവര്‍. കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ സുരക്ഷാ ചുമതലയില്‍ ആയിരുന്നു ഇതുവരെ.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയത്. ഐ.ടി.ബി.പിയുടെ ചാവ്‌ലാ ക്യാമ്പിലാണ് മൂന്നുപേരും ഉള്ളത്.  ജന്മനാട്ടിലെ മണവും കാഴ്ചകളും ശബ്ദവുമെല്ലാം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദം മൂന്നുപേരിലും പ്രകടാമാണെന്ന് ഇവരുടെ പരിശീലകര്‍ പറയുന്നു. 

മൂന്ന് വര്‍ഷം മുമ്പാണ് മൂവരേയും കാബൂളിലേക്ക് കൊണ്ടുപോയത്. സ്‌ഫോടക വസ്തുക്കള്‍ മണത്തറിയാനുള്ള കഴിവാണ് ഇവരെ കാബൂളിലെത്തിച്ചത്. ഹരിയാനയിലെ ശ്വാനസേനാ പരിശീല കേന്ദ്രത്തില്‍ നിന്നും പ്രത്യേക പരിശീലനം നല്‍കിയാണ് ഇവരെ കാബൂളിലേക്ക് അയച്ചത്. 

ഭീകരവാദികള്‍ സ്‌ഫോടനം ഉണ്ടാക്കാനായി മറ്റുവസ്തുക്കള്‍ക്കൊപ്പം സ്‌ഫോടകവസ്തുക്കള്‍ അയക്കുന്നത് പതിവായതിനാല്‍ മൂന്ന് പേരും തിരക്കുപിടിച്ച ജോലികളിലായിരുന്നെന്ന് ഇവരുടെ ചുമതലയുള്ള ഹെഡ് കോണ്‍സ്റ്റബിള്‍മാരായ  കിഷന്‍ കുമാര്‍, ബ്രിജേന്ദര്‍ സിംഗ്, അതുല്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു. മൂന്ന് കൊല്ലത്തിനിടെ നിരവധി സ്‌ഫോടക വസ്തുക്കള്‍ മായയും ബോബിയും റൂബിയും കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും എംബസിയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍മ്മാരുടേയും ജീവന്‍രക്ഷിക്കുന്നതില്‍ മൂന്നുപേരും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

content highlights: maya boby and rooby returned in india 

Content Highlights: