'രാത്രിയും പകലും കാവൽവേണം';എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പ്രവർത്തകരോട് മമതയുടെ ആഹ്വാനം

മമതാ ബാനര്‍ജി |ഫോട്ടോ:PTI
മമതാ ബാനര്‍ജി |ഫോട്ടോ:PTI

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് നാലിന് കൗണ്ടിംഗ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും 'കാവൽ നിൽക്കാൻ' മമത പ്രവർത്തകർക്ക് നിർദേശം നൽകി.

വോട്ടെണ്ണൽ നടപടിക്രമങ്ങൾ നടക്കുന്ന മുഴുവൻ സമയത്തും ജാഗ്രത പാലിക്കാൻ അവർ ആവശ്യപ്പെട്ടു. 294 നിയമസഭാ മണ്ഡലങ്ങളിലെയും കൗണ്ടിംഗ് കേന്ദ്രങ്ങൾ സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും നേരിട്ട് നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ ആഹ്വാനം.

ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മമത തള്ളിക്കളയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണ് എക്‌സിറ്റ് പോളെന്നും മമത് ആരോപിച്ചു. 'നമ്മൾ 226 സീറ്റുകൾ കടക്കുമെന്ന് അവർക്കറിയാം, തൃണണൂൽ മുന്നേറ്റം തടയാൻ ബിജെപിക്ക് കഴിയില്ലെന്ന് അവർക്ക് അറിയാം' മമത പറഞ്ഞു. ബംഗാളിൽ 294 നിയമസഭാ സീറ്റുകളാണ് ഉള്ളത്.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. 'പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാൽ രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവൽ നിൽക്കൂ! എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക' മമത നേതാക്കളോടായി പറഞ്ഞു.

2021-ലെ തിരഞ്ഞെടുപ്പിലും എക്‌സിറ്റ്‌പോളുകൾ ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നുവെന്നും അത് എപ്പോഴും ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു. '2016 ലും ഇത് സംഭവിച്ചു, 2021 ലും ഇത് ആവർത്തിച്ചു. അവർ പുറത്തിറക്കിയ എക്‌സിറ്റ് പോളുകൾ എപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു' മമത പറഞ്ഞു.

ബിജെപിയുടെ മീഡിയ പ്രചാരണം തടയാനാകില്ലെന്ന് പറഞ്ഞ മമത ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും പ്രർത്തകരെ ഓർമ്മപ്പെടുത്തി.

ഇവിഎമ്മുകളുടെ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് സ്‌ട്രോങ്ങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളുകളിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, സൂക്ഷ്മമായി നിരീക്ഷിക്കണം.'ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ ഹാളുകളിലേക്ക് കൊണ്ടുപോകുന്ന നിർണ്ണായക സമയത്ത്, അവർ (ബിജെപി) മെഷീനുകൾ മാറ്റാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്' എന്നും അവർ ആരോപിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എന്നാൽ പീപ്പിൾസ് പൾസ്, ജൻമാത് എന്നീ രണ്ട് ഏജൻസികൾ തൃണമൂൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് പ്രവചിച്ചു.

Content Highlights: Mamata Banerjee instructs TMC workers to guard counting centers 24/7 until May 4., Rejection of exit poll projections predicting a BJP victory