പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

മല്ലികാർജുൻ ഖാർഗെ പ്രസംഗത്തിനിടെ | Photo: ANI
മല്ലികാർജുൻ ഖാർഗെ പ്രസംഗത്തിനിടെ | Photo: ANI

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്.

പ്രസംഗം തുടങ്ങുമ്പോൾ മുതൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വാക്കുകൾ മുറിഞ്ഞ് ശ്വാസോച്ഛാസം ദ്രുതഗതിയിലായി. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാർഗെയെ താങ്ങി നിർത്തി. വെള്ളം കുടിച്ച ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പിന്നീട് പറഞ്ഞു. 'ഇപ്പോൾ എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കും'- ഖാർഗെ പറഞ്ഞു. 

Content Highlights: Mallikarjun Kharge health deteriorates mid speech in Kathua