ഡല്‍ഹിയില്‍ മാംസക്കടകള്‍ക്ക് വിലക്ക്; മാംസം കഴിക്കാനുള്ള പൗരന്റെ അവകാശം ഓർമിപ്പിച്ച് മഹുവ മൊയ്ത്ര

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: നവരാത്രിയോടനുബന്ധിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ മാംസവില്‍പന കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളെ സൂചിപ്പിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് മഹുവ രംഗത്തെത്തിയത്. 

ഞാന്‍ താമസിക്കുന്നത് സൗത്ത് ഡല്‍ഹിയിലാണ്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും ആളുകള്‍ക്ക് അത് വ്യാപാരം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് അവര്‍ ട്വീറ്റ് ചെയ്തു. 

നവരാത്രിയുടെ ഭാഗമായി സൗത്ത് ഡല്‍ഹി നഗരസഭാ പരിധിയിലെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് തിങ്കളാഴ്ചയാണ് സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ നിര്‍ദേശിച്ചത്. നവരാത്രി ദിവസങ്ങളില്‍ ഭക്തര്‍ ദുര്‍ഗാ ദേവതയെ ആരാധിക്കുന്നു. ഈ കാലയളവില്‍ ഭക്തര്‍ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാതികളെ തുടര്‍ന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വ്രതകാലത്ത് പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ രീതിക്ക് സമാനമായി ഈ നിര്‍ദേശത്തേയും കണ്ടാല്‍ മതിയെന്നാണ് മേയര്‍ വിശദീകരിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങളുടെ  വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. പൊതുസ്ഥലത്ത് മാംസം മുറിക്കുന്നത് ചിലര്‍ക്ക് പ്രശ്‌നമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ നിര്‍ദേശം ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും ആവര്‍ത്തിച്ചു. 

നവരാത്രി ഉത്സവ വേളയില്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാളും നിര്‍ദേശിച്ചിട്ടുണ്ട്. നിരോധനാജ്ഞയെത്തുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി ഇറച്ചിക്കടകള്‍ അടച്ചുപൂട്ടി. അതേസമയം, നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല.

Content Highlights: Mahua Moitra on Delhi meat ban