കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം

Photo | AFP
Photo | AFP

ലണ്ടൻ: ഇന്ത്യയ്ക്ക് അഭിമാനമായി, കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.

1990-2003 കാലത്തിനുള്ളിൽ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തിരഞ്ഞെടുത്ത കഥകളാണ് ഹാർട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകൾ സ്ത്രീയനുഭവങ്ങളുടെ നേർസാക്ഷ്യമാണ്.

മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്.

വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോ കമുണ്ടായതിൽ സന്തോഷിക്കുന്നുവെന്ന്‌ ബാനു മുഷ്താഖ്‌ പറഞ്ഞു.

Content Highlights: kannada writer banu mushtaq wins international booker prize