ആർ.ബി.ഐ. ഇടപെടലിലും ഫലമില്ല; ചരിത്രത്തിലാദ്യമായി ഡോളറിനെതിരേ 95 ഭേദിച്ച് രൂപ

മുംബൈ: രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ആർ.ബി.ഐ. ഇടപെട്ടിട്ടും ഫലം കാണുന്നില്ല. തിങ്കളാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95 കടന്നു. വ്യാപാരത്തിനിടെ ഡോളറൊന്നിന് 95.20 രൂപയെന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. എണ്ണവിലവർധനയും ഓഹരിവിപണിയിലെ വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപ്പനയും രൂപയെ കടുത്തസമ്മർദത്തിലാക്കുകയാണ്. ജനുവരി-മാർച്ച് കാലയളവിൽമാത്രം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ 4.4 ശതമാനം ഇടിവുണ്ടായി. മൂല്യം 95 രൂപ കടന്നെങ്കിലും ക്ലോസിങ്ങിൽ നേരിയ ആശ്വാസം പ്രകടമായി. ഡോളറൊന്നിന് 94.78 നിലവാരത്തിലാണ് വ്യാപാരം നിർത്തിയത്. വെള്ളിയാഴ്ചയിത് 94.83 രൂപയായിരുന്നു.
ബാങ്കുകളുടെ ദൈനംദിന ഡോളർ നീക്കിയിരിപ്പുപരിധി (നെറ്റ് ഓവർനൈറ്റ് ഓപ്പൺ പൊസിഷൻ ലിമിറ്റ്) 10 കോടി ഡോളറിനു താഴെയാക്കാൻ റിസർവ് ബാങ്ക് ബാങ്കുകളോട് നിർദേശിച്ചിരുന്നു. വിദേശ കറൻസികളുമായുള്ള വിനിമയത്തിനായി ബാങ്കുകൾ ദിവസവും ഡോളർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. ഒരു വ്യാപാരദിനത്തിൽ ബാങ്കുകളുടെ കൈവശം വിൽക്കാതെ ബാക്കിയാകുന്ന ഡോളറിന്റെ പരിധിയാണിത്. ഇതുവരെ ബാങ്കുകളുടെ മൂലധനത്തിന്റെ 25 ശതമാനംവരെ ഇങ്ങനെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. ഊഹക്കച്ചവടക്കാരെയും വിനിമയ വിപണിയിൽ അസ്വാഭാവികമായി ഇടപെടുന്നവരെയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടി. ഇതു പ്രാവർത്തികമാക്കാൻ ഏപ്രിൽ പത്തുവരെയാണ് സമയം നൽകിയിട്ടുള്ളത്. ഇത്ര കുറഞ്ഞസമയത്തിൽ ഇതു പാലിക്കുക ബുദ്ധിമുട്ടാണെന്ന് പല ബാങ്കുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നു മാസംവരെയെങ്കിലും സമയം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നിലവിലെ നിർദേശം അതേപടി നടപ്പാക്കിയാൽ നിലവിലുള്ള വലിയ ഡോളർ നീക്കിയിരിപ്പ് പത്തുദിവസംകൊണ്ട് വിറ്റഴിക്കേണ്ടിവരും. ഇത് ബാങ്കുകൾക്കു വലിയ നഷ്ടത്തിനും കാരണമായേക്കാം. ഇതു മുതലെടുക്കാൻ ചില കമ്പനികൾ രംഗത്തുവന്നതാണ് രൂപയുടെ അസാധാരണ വിലയിടിവിനു കാരണമായതെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ആർ.ബി.ഐ. നടപടി രൂപയുടെ മൂല്യം കുത്തനെ ഉയരാൻ സഹായകമായിരുന്നു. രാവിലെ വ്യാപാരം തുടങ്ങിയ ഉടൻ ഡോളറിനെതിരേ രൂപയുടെ മൂല്യം 125 പൈസയുടെ നേട്ടവുമായി 93.59 രൂപ വരെയായിരുന്നു.
Content Highlights: Rupee touched a record low of 95.20 against the US Dollar., Rising oil prices and foreign institutional investor sell-offs are driving the depreciation., RBI has imposed new net overnight open position limits for banks to curb speculation., Banks are struggling to comply with the tight deadline set by the RBI for currency holdings.