'മോദിജീ സത്യം എന്താണ്?' അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തലില്‍ രാഹുല്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI,PTI
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI,PTI

ന്യൂഡല്‍ഹി: മേയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. 'രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട്' എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.

വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍, തകര്‍ന്ന യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. 

വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.

'ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ നമ്മള്‍ അവരുടെ ആണവശേഷി തകര്‍ത്തു, പൂര്‍ണമായും തകര്‍ത്തു. പക്ഷേ, ഇന്ത്യയും പാകിസ്താനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു', ട്രംപ് വിരുന്നിൽ പറഞ്ഞു.

Content Highlights: Rahul Gandhi Seeks Clarification on Trump's Claim of Downed Fighter Jets in India-Pakistan Conflict