കശ്മീരില്‍ കനത്ത സുരക്ഷ, മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍; നടപടി സുപ്രധാന വിധി വരാനിരിക്കെ

മെഹ്ബൂബ മുഫ്തി | Photo : ANI
മെഹ്ബൂബ മുഫ്തി | Photo : ANI

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കനത്ത സുരക്ഷയിലാണ് സംസ്ഥാനം.

അതേസമയം, റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രം​ഗത്തെത്തി. രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിസംസ്ഥാനത്ത് ആരെയും വീട്ടുതടങ്കലിലാക്കിയിട്ടില്ല. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനാണ് നിലവിൽ ശ്രമമെന്നും സിൻഹ വ്യക്തമാക്കി. 

തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി വിഷയത്തിൽ വിധിപറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹർജിക്കാർ ചോദ്യംചെയ്തിരുന്നു. 16 ദിവസം വാദം കേട്ടശേഷമാണ് വിധി. 

ജമ്മു-കശ്മീർ ഭരണഘടനാ നിർമാണസഭയുടെ കാലാവധി 1957-ൽ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹർജിക്കാർ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാൽ, 370-ാം വകുപ്പ് ഭരണഘടനയിൽ താത്കാലികവകുപ്പായാണ് ഉൾക്കൊള്ളിച്ചതെന്നാണ് കേന്ദ്രസർക്കാർ വാദം.

Content Highlights: Heavy security in Kashmir, Mehbooba under house arrest