ഒമർ ഇല്ല, കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: വരാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ മാത്രമേ തന്റെ മകൻ ഒമർ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ഫാറൂഖ് അബ്ദുള്ള സ്വാഗതം ചെയ്തു. 'കശ്മീർ ജനത ഈ ദിവസത്തിനായി ഏറെ കാലമായി കാത്തിരിക്കുകയായിരുന്നു. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ താൻ സ്ഥാനം ഒഴിയുകയും ആ സീറ്റിൽ ഒമർ അബ്ദുള്ള മത്സരിക്കുകയും ചെയ്യും', അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനഹിതം എങ്ങനെയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷരും ഉറ്റുനോക്കുന്നത്.
Content Highlights: Farooq Abdullah says to contest kasmir assembly polls