ഭര്‍ത്താവിന്റെ വിവാഹേതരബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ല- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്റെ പേരില്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി.
2024 മാര്‍ച്ച് 18-ന് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചുള്ള ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശം. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ പ്രകാരം കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
Content Highlights: Delhi High Court rules extramarital affair isn`t cruelty or abetment to suicide