ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു, ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. താത്കാലിക കുടിലുകൾ നില്‍ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: delhi fire kills children and destroyed huts