കോൺസ്റ്റബിൾ സെൽവരാജിന്റെ ഓർമദിനം: കോയമ്പത്തൂരിൽ വൻസുരക്ഷ; പരിശോധന ശക്തമാക്കും

കോയമ്പത്തൂർ : 1997 നവംബറിൽ കോൺസ്റ്റബിൾ സെൽവരാജ് കൊല്ലപ്പെട്ടതിന്റെ ഓർമദിവസമായിരുന്നു ചൊവ്വാഴ്ച. ഇതേത്തുടർന്നാണ് പോലീസ് സുരക്ഷയൊരുക്കിയത്. 1,500-ഓളം പോലീസുകാരെ ഉക്കടം, കോട്ടമേട്, ടൗൺഹാൾ ഭാഗങ്ങളിൽ മാത്രം പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി നിയോഗിച്ചു.
1977 നവംബർ 29-ന് ഉച്ചയ്ക്കാണ് അൽഉമ പ്രവർത്തകരായ അക്രമികളുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെൽവരാജ് കൊല്ലപ്പെട്ടത്. പിന്നീടുണ്ടായ കലാപത്തിലും പോലീസ് വെടിവെപ്പിലുമായി 19 പേർ കൊല്ലപ്പെട്ടു. സംഭവം നടന്നതിന്റെ തൊട്ടടുത്തവർഷമായ 1998-ൽ നഗരത്തിൽ സ്‌ഫോടനപരമ്പരയും നടന്നു. ഇതിൽ 58 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡിസംബർ ആറുവരെയുള്ളദിവസങ്ങളിൽ പരിശോധന ശക്തമാക്കും. വിമാനത്താവളം, റെയിൽവേസ്റ്റേഷൻ, ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും പോലീസ് സുരക്ഷ ശക്തമാക്കും. ടൗൺഹാൾ കേന്ദ്രീകരിച്ചാണ് വാഹനപരിശോധന ഏറെയും. ഇതേത്തുടർന്ന് ഗതാഗതം മന്ദഗതിയിലായി.
കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതികളെ വീണ്ടും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടനപരമ്പര കേസിലെ പ്രതികളും മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമായവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പോത്തനൂർ സ്വദേശി മുജീബുർ റഹ്മാൻ, ബിലാൽ എസ്റ്റേറ്റ് സ്വദേശി സാദിക്ക് എന്ന ടെയ്‌ലർ രാജ എന്നിവരെയാണ് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
ഇവർ ഡിസംബർ 23-നകം കോടതിയിൽ കീഴടങ്ങണം. 1998-ൽ നടന്ന കോയമ്പത്തൂർ ബോംബ് സ്‌ഫോടന പരമ്പരയിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റവാളികളായ ഇരുവരും 24 വർഷമായി ഒളിവിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ബാഷ, അൻസാരി തുടങ്ങിയവർ ജയിലിൽ തുടരുകയുമാണ്.
ഇരുവരെയും മുൻപേ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവരെപ്പറ്റി വിവരം നൽകുന്നവർക്ക് രണ്ടുലക്ഷംരൂപ വീതം പാരിതോഷികം നൽകുമെന്നും സി.ബി.സി.ഐ.ഡി. അറിയിച്ചിരുന്നു.
സ്ഫോടനക്കേസ് കൂടാതെ 1996 ഏപ്രിൽ 22-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിലെ ഡി.ഐ.ജി. ഓഫീസിൽ വാർഡൻ ഭൂപാലനെ പെട്രോൾ ബോംബറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലും ടെയ്‌ലർ രാജ പ്രതിയാണ്.
1997 ഡിസംബർ ഒന്നിന് ക്ലാസിക് ഗാർഡൻ അപ്പാർട്ട്‌മെന്റ് കാർ പാർക്കിങ്ങിൽ ബോംബുവെച്ച കേസിൽ മുജീബുർ റഹ്മാനെയും പ്രതിചേർത്തിരുന്നു. കോൺസ്റ്റബിൾ സെൽവരാജ് വധവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ തിരിച്ചടിക്കാനാണ് മുജിബുർറഹ്മാൻ ബോംബ് വെച്ചത്. ഈ രണ്ടുകേസിലുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വീണ്ടും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള അറിയിപ്പ് ഇരുവരുടെയും വീടുകളിലും പൊതുസ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.
Content Highlights: Constable Selvaraj Remembrance Day security tightened in coimbatore