വികസനം നേതാക്കളുടെ ഫാം ഹൗസുകളിലും ബംഗ്ലാവുകളിലും മാത്രം; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ സംസാരിക്കുന്നു  | Photo: Reuters
പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ സംസാരിക്കുന്നു | Photo: Reuters

കാങ്കെര്‍: ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഘേല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും ബംഗ്ലാവുകളിലും കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

'കഴിഞ്ഞ അഞ്ചുവര്‍ഷം കോണ്‍ഗ്രസിന്റെ കഴിവുകേട്‌ നമ്മള്‍ കണ്ടതാണ്.  കോണ്‍ഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, അവരുടെ ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായിരിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തിനിടെ അവരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഗുണം ഉണ്ടായത്'- ഛത്തീസ്ഗഡിലെ കാങ്കെറില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. 

'അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും മോശം അവസ്ഥയിലുള്ള റോഡുകളും, പ്രവര്‍ത്തനരഹിതമായ വിദ്യാലയങ്ങളും ആശുപത്രികളുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഢിന്‌ നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയില്‍ അവര്‍ പുതിയ റെക്കോര്‍ഡ് കൊണ്ടുവന്നു. തൊഴില്‍ തട്ടിപ്പുകളിലും, കൊലപാതകങ്ങളും, അക്രമവുമാണ് അവര്‍ ജനങ്ങള്‍ക്കു നല്‍കിയത്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പാവങ്ങള്‍ക്കു വീട് നല്‍കിയാല്‍ അവര്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് അവര്‍ നിര്‍ത്തി. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്ക് തരുകയാണ്, ഛത്തീസ്ഗഢില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിഎം ആവാസ് യോജന ശക്തിപ്പെടുത്തും'-  പ്രധാനമന്ത്രി പറഞ്ഞു. 

Content Highlights: Chhattisgarh progressed only in farmhouses and cars of Congress leaders: PM Modi