ബംഗാൾ നിയമസഭയിൽ കയ്യാങ്കളി; പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച് പുറത്താക്കി, ജനാധിപത്യം മരിച്ചെന്ന് BJP

മമത ബാനർജി | ഫോട്ടോ: എ.എൻ.ഐ
മമത ബാനർജി | ഫോട്ടോ: എ.എൻ.ഐ

കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ബംഗാൾ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ നാടകീയ സംഭവങ്ങൾ. ബഹളത്തേത്തുടർന്ന് നാല് ബി.ജെ.പി എം.എൽ. എമാരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ബംഗാളിൽ ജനാധിപത്യം മരിച്ചെന്ന് ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ചായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രമേയം.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സസ്പെൻഷൻ ചോദ്യം ചെയ്ത് ബി.ജെ.പി. നിയമസഭാംഗങ്ങൾ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുഖ്യമന്ത്രി മമത ബാനർജി സഭയെ അഭിസംബോധന ചെയ്യാനായി എഴുന്നേറ്റപ്പോൾ ബി.ജെ.പി. എം.എൽ.എമാർ പ്രതിഷേധിച്ചു. തുടർന്ന് സഭയിൽ ക്രമക്കേടുണ്ടാക്കിയതിന് ബി.ജെ.പി. ചീഫ് വിപ്പ് ശങ്കർ ഘോഷിനെ സ്പീക്കർ ബിമൻ ബാനർജി സസ്പെൻഡ് ചെയ്തു. ഘോഷ് പുറത്തുപോകാൻ വിസമ്മതിച്ചതോടെ നിയമസഭാ മാർഷലുകൾ അദ്ദേഹത്തെ ബലംപ്രയോഗിച്ച് പുറത്താക്കി.

മുദ്രാവാക്യം വിളിച്ച ബി.ജെ.പി. എം.എൽ.എ. അഗ്നിമിത്ര പോളിനെയും പിന്നീട് സസ്പെൻഡ് ചെയ്യുകയും വനിതാ മാർഷലുകളെ ഉപയോഗിച്ച് പുറത്താക്കാൻ സ്പീക്കർ നിർദേശിക്കുകയുംചെയ്തു. ബി.ജെ.പി.യുടെ മിഹിർ ഗോസ്വാമി, അശോക് ദിണ്ഡ, ബാങ്കിം ഘോഷ് എന്നിവരെയും സസ്പെൻഡ് ചെയ്തു. പ്രതിഷേധത്തിനിടെ, തങ്ങൾക്കുനേരെ ഭരണപക്ഷ ബെഞ്ചുകളിൽനിന്ന് വെള്ളക്കുപ്പികൾ എറിതായി ബി.ജെ.പി. ആരോപിച്ചു.

ബംഗാളി ഭാഷയ്ക്കും ദരിദ്രർക്കും പട്ടികജാതിക്കാർക്കും ഹിന്ദുക്കൾക്കും എതിരാണ് ബി.ജെ.പി.യെന്ന് മുഖ്യമന്ത്രി മമത ബാനർജി തന്‍റെ പ്രസംഗത്തിൽ ആരോപിച്ചു. 'ബംഗാളിൽ ഒരു ബി.ജെ.പി. എം.എൽ.എ പോലും ഇല്ലാത്ത കാലം ഉടൻ വരും. ജനങ്ങൾത്തന്നെ അക്കാര്യം ഉറപ്പാക്കും. ബംഗാളികൾക്കെതിരെ ഭാഷാപരമായ ഭീകരത അഴിച്ചുവിടുന്ന ഒരു പാർട്ടിക്കും ബംഗാളിൽ ഒരുകാലത്തും വിജയിക്കാൻ കഴിയില്ല', അവർ പറഞ്ഞു.

ബംഗാളികളുടെ പീഡനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും മമത ബാനർജി പറഞ്ഞു. 'ബി.ജെ.പി. വോട്ട് കൊള്ളക്കാരുടെ പാർട്ടിയാണ്. അവർ അഴിമതിക്കാരും ബംഗാളികളെ പീഡിപ്പിക്കുന്നവരും വഞ്ചനയുടെ തമ്പുരാക്കന്മാരുമാണ്. ഒരു ദേശീയ അപമാനമാണ് ബി.ജെ.പി. ഞാൻ ബിജെപിയെ ശക്തമായി അപലപിക്കുന്നു', മമത പറഞ്ഞു. 'പാർലമെന്റിൽ നമ്മുടെ എം.പിമാരെ ഉപദ്രവിക്കാൻ ബി.ജെ.പി. സി.ഐ.എസ്.എഫിനെ എങ്ങനെ ഉപയോഗിച്ചുവെന്ന് നമ്മൾ കണ്ടു. ബംഗാളിലും അവർക്ക് നമ്മുടെ ശബ്ദം അടിച്ചമർത്താൻ കഴിയുമെന്നാണ് അവർ കരുതുന്നത്," മുഖ്യമന്ത്രി ആരോപിച്ചു.

മമത ബാനർജിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും അവർക്ക് ആസന്നമായ തോൽവിയെ ഭയമുണ്ടെന്നും ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയിൽ ജനാധിപത്യം കൊല ചെയ്യപ്പെട്ടു. പശ്ചിമ ബംഗാൾ നിയമസഭയിലേത് ജനാധിപത്യത്തിന്‍റെ ഒരു കറുത്ത ദിനമായിരുന്നു. മമത ബാനർജിയും അവരുടെ സ്വേച്ഛാധിപത്യപരമായ സർക്കാരും വിയോജിപ്പോ ചർച്ചയോ പ്രതിപക്ഷത്തിന്റെ ശബ്ദമോ അനുവദിക്കില്ലെന്ന് ഒരിക്കൽക്കൂകൂടി തെളിയിച്ചു, അദ്ദേഹം എക്സിൽ കുറിച്ചു. ബി.ജെ.പി. ചീഫ് വിപ്പ് ശങ്കർ ഘോഷിനെ സസ്പെൻഡ് ചെയ്യുകയും മാർഷലുകൾ അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: BJP MLAs Dragged Out Of Bengal Assembly Mamata Condemns Opposition