സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജ ഖേദ്കര്‍ | Photo Courtesy: x.com/thewebbnews
പൂജ ഖേദ്കര്‍ | Photo Courtesy: x.com/thewebbnews

ന്യൂഡല്‍ഹി: വിവാദ ഐ.എ.എസ്. പ്രൊബേഷണറി ഓഫീസര്‍ പൂജ ഖേദ്കറെ ഇന്ത്യന്‍ അഡ്മിസ്ട്രേറ്റീവ് സര്‍വീസില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു.  ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ് നടപടി.

വ്യാജ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. തുടര്‍ന്ന് പൂജയുടെ ഐ.എ.എസ്. റദ്ദാക്കുകയും യു.പി.എസ്.സി. പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി. കണ്ടെത്തിയിരുന്നു.

പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ 2009 മുതല്‍ 2023 വരെയുള്ള 15,000ത്തോളം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഐ.എ.എസ്. പരീക്ഷ പാസായി സ്‌ക്രീനിങ് പ്രോസസിലുള്ളവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. പൂജ ഖേദ്കറെ ഇനി മേല്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കുന്നതായും വേറൊരു പരീക്ഷാര്‍ഥിയും ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യു.പി.എസ്.സി. അറിയിച്ചിട്ടുണ്ട്‌. 

Content Highlights: Centre Sacks Controversial Officer Puja Khedkar From IAS Say Sources