വര്‍ഗീയ പരാമര്‍ശത്തിന് അറസ്റ്റിലായ ശര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം

ശര്‍മിഷ്ഠ പനോളി, ബംഗാള്‍ പോലീസിന്റെ കസ്റ്റഡിയില്‍
ശര്‍മിഷ്ഠ പനോളി, ബംഗാള്‍ പോലീസിന്റെ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ നിയമവിദ്യാര്‍ഥിനി ശര്‍മിഷ്ഠ പനോളിക്ക് കല്‍ക്കട്ട ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുസ്ലികള്‍ക്കെതിരായ വിദ്വേഷത്തോടെ വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടാണ് ബംഗാള്‍ പോലീസ് ശര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തത്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ളതല്ലെന്ന് നേരത്തെ വാദംകേള്‍ക്കലിനിടെ കോടതി പറഞ്ഞിരുന്നു. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ശര്‍മിഷ്ഠ പനോളിക്കെതിരെ മതവിദ്വേഷ ആരോപണം ഉയര്‍ന്നത്. വ്യാപക വിമര്‍ശനങ്ങളേയും പ്രതിഷേധങ്ങളേയും തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് കേസെടുത്ത കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

ഹര്‍ജിക്കാരി അന്വേഷണവുമായി സഹകരിക്കണമെന്നും ഇന്ത്യ വിട്ടുപോകരുതെന്നും ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇവര്‍ക്ക് മതിയായ പോലീസ് സുരക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Content Highlights: Calcutta High Court Grants Interim Bail To Law Student Sharmistha Panoli In Offensive Video Case