യുപിയിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; രണ്ടുപേർ മരിച്ചു, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ

#ന്യൂസ് ഡെസ്ക്
യുപിയിൽ സ്ഫോടനമുണ്ടായ പടക്ക നിർമ്മാണശാല | Photo: X/krishnakantt15
യുപിയിൽ സ്ഫോടനമുണ്ടായ പടക്ക നിർമ്മാണശാല | Photo: X/krishnakantt15

ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വ്യാഴാഴ്ച പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.

പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.

ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനുരാഗ് സിങ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അശ്രദ്ധ കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സരായ് ബരായ് ഗ്രാമനിവാസികൾക്ക് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികാരികൾ പ്രാദേശിക പടക്ക നിർമ്മാതാക്കളോട് നിർദേശിച്ചു.

Content Highlights: Tragic firecracker factory explosion in Barabanki, UP, kills 2 and injures 5.