കാർ ബസുമായി കൂട്ടിയിടിച്ചു കത്തി ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു; ബസും കത്തിയമർന്നു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷോരാപൂരിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു കത്തി ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറുപേർ വെന്തുമരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.
റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശി കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (മൂന്ന്), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (അഞ്ച്), ശ്രീനിധി (ഒന്നര വയസ്സ്) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാദ്ഗിറിലെ ദേവപുരയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ഷോരാപൂരിലെ സിർവറിൽ ശ്രീവേണുഗോപാൽസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
ബെംഗളൂരുവിൽനിന്ന് കലബുറഗിക്കുപോകുകയായിരുന്ന ബസും കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിലും ബസിലും തീപടർന്നു. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെയും പുറത്തിറക്കാനായി. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.
ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Fatal head-on collision between a car and a private bus in Yadgir, Karnataka. Six family members died due to fire following the crash. Two children were rescued and are receiving medical treatment in Kalaburagi. Fire services successfully extinguished the flames on both vehicles. The victims were returning from a temple visit at the time of the incident.